2007, നവംബർ 15, വ്യാഴാഴ്‌ച

BOOOOOMMMMMMMM.....CITY


  • ബൂംംംം... സിറ്റി

    ഒരനാവശ്യ പത്രപ്രവര്‍ത്തകന്റെ ഡയറിക്കുറിപ്പുകള്‍ -ഒന്ന്‌

    ഉയരങ്ങളില്‍ സംഭവിക്കുന്നത്‌...

    വാഹനങ്ങള്‍ മലവെള്ളപ്പാച്ചിലാകുന്ന ദുബായ്‌ ശൈഖ്‌ സായിദ്‌ റോഡിലെ അനുവദനീയമല്ലാത്ത ഭാഗങ്ങള്‍ മുറിച്ച്‌ കടക്കുമ്പോള്‍ വാഹനമിടിച്ച്‌ ജീവഹാനി സംഭവിച്ചാല്‍ അത്‌ ആത്മഹത്യയായാണത്രെ കണക്കാക്കുക.ശൈഖ്‌ സായിദ്‌ റോഡില്‍ മാത്രമല്ല, ലോകത്തെ മറ്റ്‌ പ്രധാന പട്ടണങ്ങളിലെ റോഡുകളിലും ഇത്തരം നിയമങ്ങള്‍ പാലിക്കുന്നുണ്ട്‌. എന്നിട്ടും, വിളക്കിന്റെ പ്രഭയില്‍ ആകര്‍ഷിക്കപ്പെട്ട്‌ പറന്നുവന്നെരിഞ്ഞടങ്ങുന്ന മഴപ്പാറ്റകളെപ്പോലെ ചിലര്‍ ഈ സ്വയംഹത്യയിലേക്കെടുത്തു ചാടുന്നു. നിര്‍ഭാഗ്യത്തിന്‌, പാവപ്പെട്ട കെട്ടിട നിര്‍മ്മാണ തൊഴിലാളികളായിരിക്കും ഈ ഹതഭാഗ്യരില്‍ ഭൂരിഭാഗവും. ആന്ധ്രപ്രദേശില്‍ നിന്നുള്ള, സാക്ഷരത്വം നേടിയിട്ടില്ലാത്ത പാവങ്ങള്‍ മുതല്‍ അങ്ങ്‌, പാക്കിസ്ഥാനിലെ ഏതെങ്കിലും കുഗ്രാമത്തില്‍ നിന്നുള്ള പഠാന്മാര്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.`റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചു രണ്ട്‌ പേര്‍ മരിച്ചു... '`കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ വീണ്‌ തൊഴിലാളികള്‍ മരിച്ചു...'`നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന്‌ ഏഴ്‌ പേര്‍ മരിച്ചു...'ബീരാവുണ്ണിക്കയുടെയോ, മറ്റേതെങ്കിലും അഭ്യുദയകാംക്ഷികളുടെയോ ദീന സ്വരം മറുതലയ്‌ക്കല്‍.നിത്യേന വന്നെത്തുന്ന, മരണത്തിന്റെ മണവും വേദനയുമുള്ള വാക്കുകള്‍... അപ്പോള്‍ അകലെ, ഏതോ ഒരുള്‍നാടന്‍ ഗ്രാമത്തിലെ കൊച്ചുകൂരയില്‍ നിന്ന്‌ മണ്ണെണ്ണ വിളക്കിന്‍ വെട്ടത്തില്‍ നിന്നുയരുന്ന നിലവിളി കേള്‍ക്കാതിരിക്കാന്‍ കാത്‌ പൊത്തിയാലൊന്നും മതിയാകില്ല!ആരായിരിക്കും..?- മനസ്സ്‌ എന്തിനെന്നറിയാതെ പിടയ്‌ക്കുകയായി. `ആരുമായ്‌ക്കോട്ടെ, എന്റെ ബന്ധുക്കളൊന്നും ഇവിടെയീ മേഖലയില്‍ ജോലി ചെയ്യുന്നില്ലല്ലോ' എന്ന്‌ മനസ്സ്‌ ആജ്ഞാപിച്ചാലും.അനുമിഷം വാര്‍ത്തയ്‌ക്കായുള്ള അലച്ചില്‍ തുടങ്ങുന്നു... ഗള്‍ഫിലെ രീതി വെച്ച്‌ അപ്പോള്‍ തന്നെ വാര്‍ത്തയ്‌ക്ക്‌ ഔദ്യേഗിക സ്ഥിരീകരണം ലഭിക്കണമെന്നില്ലല്ലോ. അതില്ലാതെ വാര്‍ത്ത കൊടുക്കുന്നതും നന്നല്ല. എന്നാല്‍ ഒരു രണ്ടുവരിയെങ്കിലും കൊടുക്കാതെങ്ങനെ? ഒടുവില്‍, ഒറ്റക്കോളം വാര്‍ത്തയായി ആ മരണം ഒതുങ്ങും. ഇങ്ങനെ എത്രമാത്രം വാര്‍ത്തകളാണ്‌ നിത്യേന `ന്യൂസ്‌ ഡെസ്‌ക്കു'കളെ തേടിയെത്തുന്നതെന്നോ!!~വികസന രംഗത്ത്‌ അനുദിനം കുതിക്കുന്ന, `ബൂം സിറ്റി'(Boom City)യെന്ന്‌ വാഴ്‌ത്തപ്പെടുന്ന ദുബായില്‍ അംബര ചുംബികളായ കെട്ടിടങ്ങളുടെ പ്രളയമാണ്‌. ഇവിടെ ഏതൊരു കെട്ടിടം പണിയാനും വെറും മൂന്നുമാസം മതിയത്രെ!. ക്രെയിനിന്റെയും `മണ്ണുമാന്തി'യുടെയും മുരള്‍ച്ചയില്ലാത്ത നഗര പ്രദേശം ഇവിടെയുണ്ടോ എന്നുപോലും സംശയം. മരുഭൂമികള്‍ കോണ്‍ക്രീറ്റ്‌ വനങ്ങളാല്‍ നിറയുകയാണ്‌. എന്തിന്‌, കടല്‍പോലും ഒഴിവാക്കപ്പെടുന്നില്ല. ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ നൂറുകണക്കിന്‌ പേരുടെ വിയര്‍പ്പ്‌ തുള്ളിക്കൊപ്പം മനുഷ്യരക്തം കൊണ്ടും അര്‍ച്ചന. ലോകാത്ഭുതമാകുന്ന കെട്ടിടത്തിലെ ഏറ്റവും മുകളിലത്തെ നിലയില്‍ കയറി ജോലി ചെയ്യുമ്പോള്‍ ഒരാള്‍ക്ക്‌ തോന്നുന്നതെന്തായിരിക്കും? ജീവിതത്തിന്‌ വളരെ ലാഘവത്വം അനുഭവപ്പെടുന്നുണ്ടായിരിക്കുമോ? അതോ, ഹൃദയത്തില്‍ ഒരു ടൈംബോംബ്‌ സൂക്ഷിച്ച ആശങ്കകളായിരിക്കുമോ?. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിന്‌ താഴെ ഭീതി കൂടാതെ ജോലി ചെയ്യാന്‍ ഒരാള്‍ക്ക്‌ സാധിക്കുമോ?അതൊക്കെയും, ശീതീകരിച്ച മുറിയിലെ ചാരുകസേരയിലിരുന്ന്‌ ഇന്റര്‍നെറ്റ്‌ ചികയുന്ന വൈറ്റ്‌ കോളര്‍ ജോലിക്കാര്‍ക്ക്‌ തിരിയുമോ, ആവോ!. നാട്ടില്‍പ്പോകാന്‍ ഏറെ നാളായി ഒന്നും രണ്ടുമായി ലേബര്‍ ക്യാമ്പില്‍ സ്വരൂപിച്ചുവെച്ചതൊക്കെ ഒരുദിനം അഗ്നിനാളങ്ങള്‍ തിന്നുതീര്‍ക്കുമ്പോള്‍ അത്‌ നിസ്സഹായതയോടെ, നിറകണ്ണുകളോടെ നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു തൊഴിലാളിയുടെ വേദന അളന്നു തിട്ടപ്പെടുത്താന്‍ നമുക്കാവില്ല. ഇത്തരത്തില്‍ ജീവിതം തന്നെ പരീക്ഷണ വിധേയമാക്കി ഒടുവില്‍ അവര്‍ നേടുന്നത്‌ ഗള്‍ഫിലെ ആകാശം പോലെ ശൂന്യമായ മനസ്സു മാത്രമായിരിക്കില്ലെ? പക്ഷെ, അഞ്ഞൂറും അറുനൂറും ദിര്‍ഹമിന്‌ ്രപചണ്‌ഡ സൂര്യന്റെ കീഴെ ജോലി ചെയ്യുമ്പോഴും അവരെ ചിലത്‌ കൊത്തി വലിക്കുന്നു; നാട്ടിലെ കടക്കാരുടെ ക്രൂരമുഖങ്ങളും രോഗിയായ ബന്ധുക്കളുടെ ദൈന്യമുഖങ്ങളും...എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ചിന്തിച്ച്‌ വെറുതെ സമയം കളയേണ്ടതുണ്ടോ എന്നായിരിക്കുന്നു നമ്മളോരോരുത്തരുടെയും ചിന്തകള്‍. കെട്ടിട നിര്‍മ്മാണ കമ്പനികളുടെ അനാസ്ഥയ്‌ക്കെതിരെ നാല്‌ വരി വളരെ സൂക്ഷിച്ച്‌ എഴുതിയാല്‍ കാര്യം കഴിഞ്ഞു.. എല്ലാം ഇതിലൊതുങ്ങുകയായി. അല്ലാതെ, ബന്ധുക്കളാരെങ്കിലുമുണ്ടോ, മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമോ, നഷ്‌ടപരിഹാരം കൃത്യമായി ലഭിച്ചോ?... ഈ വക മെനക്കേടുകള്‍ക്കൊന്നും സമയം നഷ്‌ടപ്പെടുത്താന്‍ നമ്മളാര്‌!!. എങ്കിലും ദൃശ്യമാധ്യമ ചാനലുകളുടെ മാത്സര്യത്തില്‍ പ്രത്യക്ഷപ്പെടുന്ന `ന്യൂസ്‌ ഫ്‌ളാഷു'കളേക്കാളും അതിദ്രുതത്തില്‍ നാട്ടില്‍ നിന്നുമെത്തുന്ന ഫോണ്‍കോളുകള്‍-എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌?എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌?-ആര്‍ക്കറിയാം. വീണ്ടും ആശങ്കയുടെ ശബ്‌ദതരംഗങ്ങള്‍ തലങ്ങും വിലങ്ങും.പതിനൊന്നാം മണിക്കൂറില്‍ ചരമ പേജെത്തുന്നതും കാത്തിരിപ്പാണ്‌ പലപ്പോഴും. ഒരു മുഴം കയറില്‍ പിടഞ്ഞുതീര്‍ന്ന കര്‍ഷക സുഹൃത്തിന്റെ, അല്ലെങ്കില്‍ മഴവെള്ളം നിറഞ്ഞ പാത(?)യിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കുഴിയില്‍ വീണ്‌ രക്തസാക്ഷിയായ അയല്‍ക്കാരന്റെ വാര്‍ത്തയും പടവുമുണ്ടോ എന്ന്‌ നോക്കാന്‍ പ്രത്യേകം ഏല്‍പിച്ചതാണ്‌ നേരത്തെ ഒരു സുഹൃത്ത്‌. അബ്‌ദുറഹ്‌മാന്മാര്‍..., അബുമാര്‍..., ഇസ്‌മായീലുമാര്‍..., രാമകൃഷ്‌ണന്മാര്‍..., ലക്ഷ്‌മിയമ്മമാര്‍..., ആയിഷമാര്‍.... ഒറ്റക്കോളത്തില്‍ മരണം പൂകിയിരിക്കുന്ന പേരുകള്‍... കറുത്ത്‌ കരുവാളിച്ച കറുപ്പും വെളുപ്പും കലര്‍ന്ന പാസ്‌പോര്‍ട്ട്‌ സൈസ്‌ മുഖങ്ങള്‍... ഉണ്ടോ, മരണങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും ജീവിത നിരാസത്തിന്റെ വേദന തൂങ്ങുന്ന മുഖവുമായി സുഹൃത്തിന്റെ ബന്ധു?... ക്ഷമിക്കണം സുഹൃത്തെ, ആ പേരോ, മുഖമോ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇന്നത്തെ മരണങ്ങള്‍ ഒരു പേജിന്‌ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലായിരിക്കാം. (കൂടുതല്‍ ചികയാന്‍ സമയവുമില്ല).താങ്കളുടെ ബന്ധുവിന്റെ മരണം താങ്കളുടെ മാത്രം ദുഃഖമാണ്‌. പത്രത്തേയോ പത്രാധിപരേയോ അത്‌ വ്യാകുലപ്പെടുത്തുന്നില്ല എന്നറിയുക. മറ്റുള്ളവര്‍ക്കൊന്നും അതത്ര വലിയ വാര്‍ത്തയുമല്ലല്ലോ. നഷ്‌ടപ്പെട്ടവന്റെ ദുഃഖം ഞങ്ങളെ അലട്ടുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അല്ലെങ്കില്‍ അലട്ടരുത്‌. ഒക്കെയും ഒരു ആഘാഷമാകുന്ന കാലമാണിത്‌.റിയലി സോറി, ഞങ്ങള്‍ ഇവിടുത്തെ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കട്ടെ.

6 അഭിപ്രായങ്ങൾ:

Abhay പറഞ്ഞു...

ഗാന്ധിജി പറഞ്ഞ പോലെ വലിയ യന്ത്രങ്ങളുടെ ഇടയില്‍ മനുഷ്യന്‍ നിസ്സാരന്‍ ആകുന്നു ........

ശ്രീ പറഞ്ഞു...

:)

മായാവി.. പറഞ്ഞു...

ഒരുകാര്യം പറയാതെ വയ്യ, റോഡ് മുറിച്ച് കടക്കുന്പോള്‍ പെടുന്ന അപകടങ്ങള്‍ കൂടൂതലും ഇന്ത്യാക്കര്‍ തന്നെ, 100ഓ 160ക്ക് കിമീ സ്പീഡില്പ്പോവുന്ന വാഹനത്തിന്റെ മുന്നില്ക്കൂടി മൃഗങ്ങളെപ്പോലെ ഒരുവിവരവുമില്ലാതെ ഓടിക്കടക്കാന്‍ ശ്രമിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. ബ്രേക്ക് ചവിട്ടിയാല്‍ പുറകില്‍ വാഹനത്തില്‍ വരുന്ന നിരപരാധി വന്ന് നമ്മുടെ വാഹനത്റ്റിലിടിച്ചാലോന്ന്കരുതി ബ്റേക്ക് ചവിട്ടുന്ബ്ബോള്‍ ശ്രദ്ധിക്കണമ്, കൂടാതെ ഈ വേഗതയില്പ്പോവുന്ന് വാഹനം വെട്ടിച്ചാലുളള്‍ അവസ്ഥ ആ കടക്കാന്‍ ശ്രമിക്കുന്ന മൃഗത്തിന്‍ അറിയില്ലാത്തതൊ എന്തൊ? ചിലപ്പോ അടുത്ത ട്രാക്കില്ക്കൂടി വരുന്ന വണ്ടിക്കടിയില്‍ പ്പെട്ട് പരലോകം പൂകും. ഇതിനൊക്കെ വേണ്ടത് കാര്യമായ ട്രൈനിങ് ആണ്. അപകടം പറ്റുന്നവരെ സഹായിക്കണം, പക്ഷെ ഇത്ത്രത്തില്‍ രോഡ് മുറിച്ച് കടക്കുന്നവരെ പ്റോല്സാഹിപ്പിക്കരുത്, ആത്മഹത്യയായിത്തന്നെ കാണണം.

അജ്ഞാതന്‍ പറഞ്ഞു...

Read most of it. Most of the malayalam literary blogs belong to keralites except from the north. So it was a proud moment. The "own" feeling. You got wonderful articles. What I like more is your style of narration. We know each other from our times in kasaragod. These days a "pravasi" in kuwait. Will be regualr in your blog for sure.

semiAnn.surfing പറഞ്ഞു...

Mr. Kavilan
you are doing a good job !!!!

keep going/
wishing u all de best.

അജ്ഞാതന്‍ പറഞ്ഞു...

While investing your valuable time in the blog, spare some time to make your working journal into a better standard



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍