2008, മേയ് 19, തിങ്കളാഴ്‌ച

ജിന്നുസാമി

ഉത്സവപ്പറമ്പിലിടഞ്ഞ കൊമ്പനെപ്പോലെയും, മൈക്ക്‌ കൈക്കിട്ടിയ മന്ത്രി സുധാകരനെ പോലെയുമൊക്കെയായിരുന്നു ആയ കാലത്ത്‌ തൂവക്കാളി ഉമ്പു. `എവിടെ ലൈഫ്‌ ബോയുണ്‍ടവിടെയാണാരോഗ്യം...' എന്ന പഴയ പരസ്യം പോലെ, `എവിടെ ഗുലുമാലുണ്‍ടവിടെയാണ്‌ തൂവക്കാളീ...'എന്ന്‌ പറഞ്ഞാമ്മതി, എല്ലാമായി. തല്ല്‌ കണ്‍ടാല്‍ ആരെന്നോ എന്തെന്നോ നോക്കാതെ കേറി ഇടപെടും. പിന്നെ നമ്മുടെ മമ്മുട്ടിയും സുരേഷ്‌ഗോപിയുമൊക്കെ പറയുന്നത്‌ പോലുള്ള ഉശിരന്‍ ഡയലോഗും. ഇത്തിരി മറ്റവന്‍ അകത്ത്‌ കയറിയാല്‍ തൂവക്കാളി വ്യാജന്മാരെ കിട്ടിയ പത്രക്കാരെ പോലെ ഒന്നു ഉഷാറാകും. പിന്നെ പുളിച്ചതേ തികട്ടി വരൂ.
നമ്മുടെ ഇന്ദ്രന്‍സിന്റെ കോലമായിരുന്നു അയാള്‍ക്ക്‌്‌്‌. നാട്ടില്‍ ഗുലുമാലുകള്‍ ഇഷ്‌ടം പോലെ നടക്കുന്നതിനാല്‍ തൂവക്കാളിക്ക്‌ കോളാണ്‌. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്റെ ഉശിരോടെ ഓടിച്ചെന്ന്‌ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തൂവക്കാളി തന്നെ വേണം. നാട്ടിലെ പോലീസ്‌ സ്‌റ്റേഷനുമായി പൊക്കിള്‍കൊടി ബന്ധമാണ്‌ പഹയന്‌. എല്ലാം പറഞ്ഞു തീര്‍ക്കും. (വെറുതെയല്ല, നാട്ടിലെ യുവ അഭിഭാഷകരെല്ലാം കറുത്ത ഗൗണ്‍ പാതി വഴിയിലുപേക്ഷിച്ച്‌ ഗള്‍ഫിലേക്ക്‌ പറക്കുന്നതിപ്പോള്‍ തിരിഞ്ഞില്ലേ). കഷ്‌ട കാലം എന്നല്ലാതെ എന്തുപറയാന്‍, ഇടയ്‌ക്ക്‌ സംഘര്‍ഷങ്ങള്‍ക്ക്‌ ഒരിടവേള വന്നു. മനുഷ്യര്‍ ഇത്ര പെട്ടെന്ന്‌ ഇങ്ങനെ നന്നായിപ്പോയതില്‍ തൂവക്കാളി വല്ലാണ്‍ട്‌ ബേജാറായി. അതോടൊപ്പം അയാള്‍ തന്റെ `ബിസിനസ്‌ മേഖല' ഒന്നുമാറ്റുകയും ചെയ്‌തു. വൈകീട്ട്‌ കവലയില്‍ കലാപ്രകടനങ്ങള്‍ നടത്തും. അതിന്‌ ഇത്തിരി വീശണം. വേലയോ കൂലിയോ ഇല്ലാത്ത തൂവക്കാളിക്ക്‌ അതെങ്ങനെ സാധ്യമാകും എന്നായിരിക്കും നിങ്ങടെ തലപുകച്ചില്‍. ഹലാക്കിന്റെ പുളി വെള്ളം മാത്രം വാങ്ങിക്കൊടുക്കാന്‍ ഈ ലോകത്ത്‌ ഇഷ്‌ടം പോലെ ആളുണ്‍ടല്ലോ. മാത്രമല്ല, ഇന്ത്യയില്‍ കള്ള്‌ ഷാപ്പിലും ബാറിലുമൊക്കെയാണല്ലോ മതേതരത്വം വിളയാടുക. മദ്യപന്മാരുടെ സാഹോദര്യം കണ്‍ടറിയേണ്‍ടത്‌ തന്നെ.പഴയ ട്യൂബ്‌ ലൈറ്റുകള്‍ കാണുമ്പോള്‍ തൂവക്കാളി എന്ന അമ്പത്തിരണ്‍ടുകാരന്‌ ഭയങ്കര വിശപ്പായിരുന്നു. ഇറാഖിലെ ശിയാക്കളെ പോലെ നെഞ്ചിലും പുറത്തും തലയിലുമൊക്കെ ഇടിച്ച്‌ തകര്‍ത്ത്‌ തരിപ്പണമാക്കും. എന്നിട്ട്‌ അച്ചപ്പം തിന്നുമ്പോലെ കറുമുറെ ചവച്ച്‌ തിന്നും. വായില്‍ നിന്ന്‌ പ്രവഹിക്കുന്ന ചുടുചോര മുറുക്കാന്‍ ചവച്ചു തുപ്പുമ്പോലെ തുപ്പിക്കളയും. ഇടയ്‌ക്ക്‌ ഒരു ചേഞ്ചിന്‌ മറ്റ്‌ ചില നമ്പരുകളും തൂവക്കാളി ഒരുക്കും. `താലീം' എന്ന്‌ നാട്ടുകാര്‍ പറയാറുള്ള, കളരി ഉറുമി ഉപയോഗിച്ചുള്ള ഒരു തരം കലാപ്രകടനമാണത്‌. ഇതൊക്കെ കാണാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകളെത്തിത്തുടങ്ങി. ടിക്കറ്റില്ലാത്ത കലാപരിപാടികള്‍ ആസ്വദിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ (അത്‌ ഒരാളെ പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ ഗുണ്‍ടകള്‍ കുത്തിക്കൊല്ലുന്നതാണെങ്കില്‍ പോലും) നമ്മള്‍ മല്ലൂസ്‌ പാഴാക്കാറില്ലല്ലോ. ആസ്വദിക്കാന്‍ ആളുകളുണ്‍ടാകുമ്പോഴാണ്‌ ഏതൊരു കലക്കും ജീവന്‍ വെയ്‌ക്കുന്നതും വളരുന്നതും; തൂവക്കാളിക്കലയും അങ്ങനെ വളര്‍ന്നു വലുതായി. പക്ഷെ, ഒരേ സിനിമ തന്നെ ഒരു തിയ്യറ്ററില്‍ എത്രകാലം ഓടും?. ഒരേ നാടകത്തില്‍ തന്നെ ഒരു അഭിനേതാവ്‌ എത്രനാള്‍ അഭിനയിക്കും? `മടുത്തൂ...' എന്ന്‌ നെടുമുടി സ്‌റ്റൈലില്‍ പറയാതെ തന്നെ തൂവക്കാളി ഒരു നാള്‍ അപ്രത്യക്ഷനായി.
ഇയാള്‍ ഒരിക്കല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ ഏവരും കൈവെടിയുകയും പുതിയ തൂവക്കാളികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശ അസ്ഥാനത്താവുകയും ചെയ്‌തു. പക്ഷെ... വന്നത്‌ മറ്റൊരുഗ്രന്‍ കഥാപാത്രമായിരുന്നു.തൂവെള്ള വസ്‌ത്രം, എകെ ആന്റണിയെപ്പോലെ മിതഭാഷി, സമാധാനപ്രിയന്‍... ഗ്രാമത്തില്‍ രായ്‌ക്കുരാമാനം കൂടുകൂട്ടിയ ജിന്നി(മുസ്‌ലിം സിദ്ധന്‍)നെക്കുറിച്ച്‌ ജനസംസാരം ഇങ്ങനെ പോകുന്നു. അക്കരക്കുന്നില്‍ കുടില്‍ക്കെട്ടി താമസമാക്കി. ഏത്‌ രോഗത്തിനും മറുമരുന്ന്‌ നൊടിയിടയില്‍. എന്ത്‌ മനപ്രയാസത്തിനും പരിഹാരം ഓണ്‍ ദി സ്‌പോട്ടില്‍... ഭദ്രാനന്ദ സാമിയെപ്പോലെ തോക്കുകൊണ്‍ടുള്ള ആശിര്‍വാദമൊന്നുമല്ല, ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ കാര്‍ക്കിച്ചൊരു തുപ്പ്‌. ഇത്‌ കണ്ണുമടച്ച്‌ കുടിച്ചാല്‍ എല്ലാ ശിഫ. വരൂ, മടിച്ചു നില്‍ക്കാതെ തുറിച്ചു നോക്കാതെ കടന്നുവരൂ... ജിന്നിനെക്കക്കറിച്ച്‌ നാട്ടിലും അയല്‍നാട്ടിലും പ്രചാരം നടത്താന്‍ ഇറങ്ങിയ അസി. ജിന്നുമാരുടെ എണ്ണം എണ്ണിയാല്‍ തീരില്ല. ജാതി മത ഭേദമന്യേ ജിന്നിന്റെയടുത്ത്‌ രോഗികളും മനപ്രയാസമുണ്ണുന്നവരും ഒഴുകിയെത്തി. അന്യ മതസ്ഥര്‍ക്ക്‌ ജിന്ന്‌, ജിന്നുസാമിയായി. ജിന്നുസാമിയുടെ കേളികള്‍ നാടൊട്ടുക്കും പ്രചുരപ്രചാരം നേടി. ജിന്നുസ്വാമി പെട്ടെന്ന്‌ തന്നെ പണക്കാരനായി. രാഷ്‌ട്രീയക്കാരെപ്പോലെ തടിച്ചുകൊഴുത്തു. ചെറ്റക്കുടിലിന്റ്‌ സ്ഥാനത്ത്‌ മണിമാളികയുയര്‍ന്നു. വീണ്‍ടും പെണ്ണുകെട്ടി.. പണക്കാര്‍ പണെമറിഞ്ഞുകൊടുത്തു. അത്‌ ഒരു അഭ്യാസിയെപ്പോലെ മലക്കം മറിഞ്ഞ്‌ ജിന്നുസ്വാമി നേരിട്ടും ഏജന്റുമാര്‍ മുഖേനയും പോക്കറ്റിലാക്കി.
അന്യന്‍ നന്നാകുന്നത്‌ കണ്‍ടാല്‍ അസൂയ തോന്നാത്തവര്‍ മനുഷ്യരാണോ?- ജിന്നുസ്വാമി പഴയ തൂവക്കാളിയാണെന്ന രഹസ്യ വിവരങ്ങള്‍ നാല്‍ക്കവലയിലെത്തിച്ചത്‌ അസി.ജിന്നുമാര്‍ തന്നെ. ഇവരുടെ നോട്ടീസടിക്കാത്ത പ്രചാരണങ്ങളിലൊന്ന്‌ ഇതാണ്‌-
അയല്‍നാട്ടിലെ ഒരു പ്രത്യേക വിഭാഗം ആള്‍ക്കാരാണ്‌ ജിന്നുസ്വാമിയുടെ പതിവുകാര്‍. ഒരിക്കല്‍ ഇക്കൂട്ടരിലൊരാളുടെ വീട്ടില്‍ ഒരുണ്ണി പിറന്നു. അജ്‌മീരിലും ഏര്‍വാടിയിലും നേര്‍ച്ച നേര്‍ന്നുണ്‍ടായ പൊന്നുണ്ണി പക്ഷെ, തറവാട്ട്‌ വീട്ടില്‍ പരമ്പരാഗതമായുള്ള വീട്ടിത്തടി കൊണ്‍ടുണ്‍ട്‌ നിര്‍മ്മിച്ച നല്ല ഒന്നാന്തരം തൊട്ടിലില്‍ ആദ്യത്തെ കണ്‍മണി ഉറങ്ങുന്നില്ല, കിടന്നു അഞ്ച്‌ മിനുട്ട്‌ കഴിയേണ്‍ട താമസം, കുഞ്ഞ്‌ നിര്‍ത്താതെ സൈറണ്‍ മുഴക്കുകയായി. പോംവഴി തേടി തൂവക്കാളിസാമിയുടെ മുന്നിലെത്തി എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്‍ടതില്ലല്ലോ.
``ഞമ്മക്കൊന്ന്‌ നേരിട്ട്‌ കാണണം... ''
ദുബായില്‍ നിന്ന്‌ പ്രത്യേകം ഇറക്കുമതി ചെയ്‌ത വിലപിടിപ്പുള്ള കാറില്‍ തൂവക്കാളിസാമി പറന്നു. ഒറ്റനോട്ടത്തില്‍ തന്നെ തൊട്ടിലിനെ പിടികൂടിയ `ബാധ'യെന്താണെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായി. കുട്ടീടെ കുഞ്ഞു കാതുകളില്‍ എന്തൊക്കെയോ പിറുപിറുത്തു. ഒരൊറ്റ തുപ്പ്‌.
``സംഭവം ഇത്തിരി സീരിയസാണ്‌, മുറിയില്‍ നിന്ന്‌ എല്ലാവരും പുറത്തു പോകണം..''
-തൂവക്കാളിസാമി അരുളി . മുംബൈയില്‍ പോലും ബഹുമാനിക്കാന്‍ ആളുകള്‍ മത്സരിക്കുന്ന വീട്ടുടമസ്ഥനടക്കം എല്ലാവരും ഭവ്യതയോടെ അതനുസരിച്ചു. മുറിയടച്ച്‌ കുറ്റിയിടുന്നതിന്‌ മുമ്പ്‌ ഒരു ബക്കറ്റ്‌ തിളയ്‌ക്കുന്ന വെള്ളവും പിന്നെ ഉപ്പും മുളകും കോഴിമുട്ടയുമൊക്കെ മുറിയിലെത്തിക്കാനും മറന്നില്ല.വീട്ടുകാരും ബന്ധുക്കളും അയല്‍വീട്ടുകാരുമൊക്കെ പ്രസവ മുറിക്ക്‌ മുന്നില്‍ റിസള്‍ട്ടിന്‌ കാത്തുനില്‍ക്കുമ്പോലെ നിന്നു. ഏകേദശം ഒരു മണിക്കൂറിന്‌ ശേഷം തൂവക്കാളിസാമി മുറിവിട്ടിറങ്ങി.
``ഒര്‌ മണ്‍ക്കൂര്‍ കൈഞ്ഞ്‌ കുഞ്ഞിനെ ദൈര്യായിറ്റ്‌ തൊട്ടിലില്‍ കെടത്തിക്കോ.. റഹ്‌മത്തായി ഒറങ്ങും..''
വീട്ടുടമസ്ഥന്‍ തൂവക്കാളിസാമിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച്‌ നിന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ക്ലൈമാക്‌സ്‌:
ഇഹലോകവാസം വെടിയുന്നതിന്‌ മുമ്പ്‌ ഒരുപറ്റം മൂട്ടകള്‍ ശപിച്ചു:
``വ്യാജ ജിന്നുകളും കളള സാമിമാരും സ്‌ത്രീ പീഡനവും തട്ടിപ്പുമടക്കമുള്ള ലോകത്തെ സകല കുണ്‍ടാമണ്‍ടികളിലും പെട്ട്‌ നശിച്ച്‌ പണ്‍ടാരമടങ്ങട്ടെ.... ആമേന്‍''.
നോട്ട്‌ ദി പോയിന്റ്‌.


എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍