2009, ഫെബ്രുവരി 23, തിങ്കളാഴ്‌ച

`ഇതൊക്കെ മുഖസ്‌തുതികളാണോ, ഒള്ളതല്ലേ...'



മറ്റൊന്നുമില്ലെങ്കിലെന്താ, കാസര്‍കോട്‌ ജില്ലയ്‌ക്ക്‌ കേരളത്തിലെ രാഷ്‌ട്രീയ നായകന്മാരുടെ യാത്രാരംഭം കണ്ണുനിറയെ കാണാനുള്ള മഹാഭാഗ്യം ഇടയ്‌ക്കിടെ ലഭിക്കാറുണ്ട്‌. പ്രത്യേകിച്ച ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന കാലങ്ങളില്‍. മഞ്ചേശ്വരത്തിനാണ്‌ ഓരോ യാത്രയുടെ ആരംഭത്തില്‍ പന്തല്‍ നെഞ്ചേറ്റാനുള്ള അവസരം ലഭിക്കുന്നത്‌.
അടുത്തകാലത്ത്‌ ടിക്കറ്റെടുക്കേണ്ടാത്ത യാത്രകളുടെ ക്യൂവാണ്‌. നമ്മുടെ `ലാവ്‌ലിന്‍ സഖാവ്‌' പിണറായി വിജയന്‍ സൈക്കിളില്‍ നിന്ന്‌ വീണ ചിരിയുമായി മഞ്ചേശ്വരത്ത്‌ നിന്ന്‌ നവ കേരള യാത്ര ആരംഭിച്ചതോടെയാമ്‌ ഇതിന്‌ തുടക്കം കുറിച്ചത്‌. അദ്ദേഹം പറഞ്ഞു പോയ കള്ളത്തരങ്ങള്‍ക്കും പരദൂഷണങ്ങള്‍ക്കും ബഡായികള്‍ക്കും മറുപടിയുമായി കേരളത്തെ `ദാ, ഇപ്പം രക്ഷിക്കാം...' എന്ന പേരില്‍ നമ്മുടെ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പിന്നാലെ വിട്ടു. രണ്ട്‌ പേരും പറയുന്നതല്ല, താന്‍ പറയുന്നതാണ്‌ ശരി എന്ന്‌ പറഞ്ഞിതാ `അച്ഛന്റെ മകന്‍' കെ. മുരളീധരനും യാത്ര ചെയ്യുന്നു. നവ സന്ദേശമാണത്രെ അദ്ദേഹം നല്‍കുന്നത്‌. ഡയലോഗടിക്കാന്‍ ആര്‍ക്കും കഴിയും, പക്ഷെ കേള്‍ക്കാന്‍ ആരെങ്കിലും വേണ്ടേ?. എന്നാല്‍, യുവമോര്‍ച്ചാ ്രപസിഡന്റ്‌ കെ.സുരന്ദ്രന്‍ തെക്കുനിന്ന്‌ വടക്കോട്ടാണ്‌ മൂര്‍ച്ചയില്ലാതെ നടക്കുന്നത്‌; അവരുടെ നയവും അങ്ങനെ തലതിരിഞ്ഞതാണല്ലോ. സാമ്പത്തിക മാന്ദ്യവും മറ്റ്‌ എടങ്ങേറുകളും കാരണം ആകെ വശംകെട്ടിരിക്കുന്ന ജനം അപ്പാടെ ഇവരുടെ വാക്കുകള്‍ വിശ്വസിക്കുന്നു എന്ന്‌ കരുതുന്നുണ്ടോ ആവോ, കഷ്‌ടം!!
ഏതായാലും കിരീടവും ചെങ്കോലുമാണ്‌ ലാവ്‌ലിന്‍ സഖാവിന്‌ യാത്രയിലുടനീളം അദ്ദേഹത്തിന്റെ ആജ്ഞ പ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്നത്‌. പണ്ട്‌ തക്ഷകന്‍ ആപ്പിളില്‍ പുഴുവായി ഒളിച്ച്‌ കടന്ന്‌ പരീക്ഷിതിന്റെ കഥകഴിച്ച പോലെ കിരീടത്തിനകത്ത്‌ വിഎസ്‌ ഒളിച്ചിരുന്നിട്ടുണ്ടോ എന്ന്‌ വിശദമായി തപ്പി നോക്കിയ ശേഷം മാത്രമെ ലാവ്‌ലിന്‍ സഖാവ്‌ അത്‌ ധരിക്കുന്നുള്ളൂ. (മിക്കയിടത്തും പാര്‍ട്ടിക്കകത്ത്‌ പാര്‍ട്ടിയുള്ള കാലമാണ്‌; ആരെയും കണ്ണടച്ച്‌ വിശ്വസിക്കാന്‍ കൊള്ളില്ല). എന്നാല്‍, കെപിസിസി പ്രസിഡന്റിന്റെ നോട്ടം നോട്ടു മാലയോടാണ്‌ കമ്പം. അത്‌ മൊത്തത്തിലങ്ങ്‌ സംഭാവന ചെയ്യുമെന്നാണ്‌ ഭീഷണി. എന്നാല്‍, അച്ഛന്റെ മകന്‌ ഇത്‌ രണ്ടും അത്രയേറെ ലഭിക്കില്ലെന്നറിയാം, (യാത്രക്ക്‌ ആളെയൊപ്പിക്കാന്‍ തന്നെ ചെലവാക്കിയത്‌ ആര്‌ തരുമെന്നാ.). ഏതായാലും തട്ടിയും മുട്ടിയും ലാല്‌ലിന്‍ സഖാവ്‌ യാത്ര ഒരു വിധം പൂര്‍ത്തിയാക്കാറായി. സഖാവിന്‌ ദുഃസ്വാഗതമോതി മിക്കയിടത്തും നോട്ടീസുകളും ഫ്‌ളക്‌സുകളും സ്ഥാപിക്കുന്നത്‌ വിമതന്മാര്‍ തന്നെ. എങ്കിലും അതും തന്റെ യാത്രയുടെ വിജയമാണെന്ന്‌ സഖാവ്‌ വീമ്പളക്കാത്തത്‌ ഭാഗ്യം.
വിമതന്മാരുടെ കഥ പറയുകയേ വേണ്ട. ഇക്കാര്യത്തില്‍ സിപിഎം കോണ്‍ഗ്രസുകാരെ തോല്‍പിച്ചുകൊണ്ടിരിക്കുന്നു. അതിങ്ങ്‌ കടലിനിക്കരെവരെയുണ്ട്‌. `ദല' എന്നും `മാക്‌' എന്നുമുള്ള പേരുകളില്‍ ഇരുകൂട്ടരും വിഎസിനേയും പിണറായിയേയും പിന്തുണച്ച്‌ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മരൂഭൂമിയെ പോലും കോരിത്തരിപ്പിക്കും. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കമ്പ്യൂട്ടറും കളര്‍ പ്രിന്ററുമൊക്കെ ഓസിക്ക്‌ ലഭ്യമായതിനാല്‍ രസകരമായ നോട്ടീസുകള്‍ തയ്യാറാക്കുന്നതിന്‌ വലിയ പണിയൊന്നുമില്ല. പിണറായി കുഴിയില്‍ ചാടുമ്പോള്‍ മാകും(മാക്രികളെന്ന്‌ ദലക്കാര്‍) വിഎസ്‌ കുഴിയില്‍ ചാടുമ്പോള്‍ ദലയും ഉഷാറാകുന്നു. ഏറ്റവുമൊടുവിലിതാ, കഴിഞ്ഞ ദിവസം പിണറായിക്കെതിരെ സിപിഎം അനുഭാവികളുടേതെന്ന പേരില്‍ ഒരു നോട്ടീസ്‌ മാധ്യമങ്ങളുടെ ഓഫീസുകളില്‍ ലഭിച്ചിരിക്കുന്നു. നല്ല മൊഞ്ചത്തില്‍ ചിരിക്കുന്ന ലാവ്‌ലിന്‍ സഖാവിന്റെ ചിത്രത്തോടെയുള്ള രണ്ട്‌ പേജ്‌ വരുന്ന നോട്ടീസിന്റെ തലക്കെട്ട്‌ `പിണറായി: വര്‍ഗ വഞ്ചകന്‍, അഴിമതി വീരന്‍ കേരളത്തിനും പാര്‍ട്ടിക്കും അപമാനം' എന്നാണ്‌. `സിപിഎമ്മിനെ നികൃഷ്‌ടരായ മുതലാളിമാര്‍ക്കും കള്ളക്കച്ചവടക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും മദ്യമാഫിയക്കും ഭൂമാഫിയക്കും മുന്നില്‍ അടിയറവ്‌ വച്ച്‌ പ്രസ്ഥാനത്തെ വഞ്ചിച്ചവന്‍` എന്നൊക്കെ വിശദീകരിക്കുന്ന നോട്ടീസില്‍ പിണറായി ദുബൈയില്‍ വന്നപ്പോള്‍ ചില മഫിയാ തലവന്മാരുടെ കൂടെ അടിച്ചുപൊളിച്ചതും ഹുക്ക വലിച്ചതുമൊക്കെ വിശദീകരിച്ച്‌ കുറ്റപ്പെടുത്തുന്നു. അതായത്‌ നിറയെ പിണറായി `മുഖസ്‌തുതികളാ'ണ്‌ ഉള്ളത്‌ എന്നര്‍ത്ഥം. ഈ മുഖസ്ഥിതികളൊക്കെ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന്‌ തന്നെ കേള്‍ക്കുമ്പോള്‍ എന്തായിരിക്കും ലാവ്‌ലിന്‍ സഖാവിന്റെ ചിന്ത? ഒരു പക്ഷെ, ഒരു ചിത്രത്തില്‍ മുകേഷിന്റെ ഡയലോഗ്‌ പോലെ, `ഇതൊക്കെ മുഖസ്‌തുതികളാണോ, ഒള്ളതല്ലേ...' എന്ന്‌ പറയുമായിരിക്കും.

പാര്‍ക്കിംഗില്‍ നീ മാത്രമായി...
അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കണ്‌ഠമിടറി. വിമാനത്താവളത്തിലെ `ഡിപാര്‍ചര്‍' വാതിലിനടുത്തെത്തിയപ്പോള്‍ അയാള്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. ഇത്തിരി മുമ്പ്‌ നല്‍കിയ തലോടലും ചുടു ചുംബനവും മതിയായില്ലയാള്‍ക്ക്‌. ഒരിക്കല്‍ കൂടി യാത്ര പറയാന്‍ അയാളുടെ മനസ്സ്‌ വെമ്പല്‍ കൊണ്ടു. പക്ഷെ, കൂടെയുള്ളവര്‍ വിലക്കി; `നല്ല തിരക്കാണ്‌ ..., യാത്ര പറഞ്ഞത്‌ മതി...'
പക്ഷെ, അയാള്‍ക്ക്‌ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. അയാള്‍ സുഹൃത്തിന്റെ തോളില്‍ മുഖം പൂഴ്‌ത്തി പൊട്ടിക്കരഞ്ഞു. മറ്റുള്ളവരൊക്കെ അവരെ സൂക്ഷിച്ചു നോക്കിയപ്പോള്‍ ചമ്മലോടെ സുഹൃത്ത്‌ പറഞ്ഞു: ``ഓക്കെ... പെട്ടെന്ന്‌ ഒരിക്കല്‍ കൂടി കണ്ട്‌ യാത്ര പറഞ്ഞു വാ...''.
അതുകേട്ടതും അയാള്‍ വാഹന പാര്‍ക്കിംഗിലേക്ക്‌ കുതിച്ചു. ആ മിനുമിനുത്ത ബോഡിയില്‍ തലോടിക്കൊണ്ട്‌ അയാള്‍ വിതുമ്പലടക്കി പറഞ്ഞു:
``ഇത്രയും കാലം കള്ള ടാക്‌സിയായോടിച്ച്‌ നന്നായി സമ്പാദിക്കാന്‍ നീ എനിക്ക്‌ കൂട്ടുനിന്നു.. ഏറെ ബുദ്ധിമുട്ടിയ സമയത്ത്‌ നല്ല വില ലഭിച്ചിട്ട്‌ പോലും നിന്നെ കൈമാറാന്‍ എനിക്ക്‌ മനസ്സു വന്നിരുന്നില്ല.. ഒടുവിലിപ്പോള്‍ സാമ്പത്തികമാന്ദ്യം എന്ന വില്ലന്‍ നമ്മെ വേര്‍പിരിച്ചിരിക്കുന്നു.. ബാങ്കുലോണടക്കാന്‍ പണമില്ലാത്തത്‌ കൊണ്ട്‌ മാത്രമാണ്‌ ഞാന്‍ നിന്നെയിങ്ങനെയിവിടെ ഉപേക്ഷിക്കുന്നത്‌.. ക്ഷമീര്‌...''

വാല്‍ശല്യം:
`ഡെഡിക്കേഷനി'ല്ലാതെ ദുബൈയിലെ റേഡിയോ ചാനലുകള്‍ക്ക്‌ നിലനില്‍പില്ല. മരിച്ച പിതാവിന്‌ വേണ്ടി അടിപൊളി പാട്ടുകള്‍ ഡെഡിക്കേറ്റ്‌ ചെയ്യുന്ന പ്രിയപുത്രന്മാര്‍ വരെ ഇവിടെയുണ്ട്‌. ഇതാ, കഴിഞ്ഞ ദിവസം കേട്ട ആനുകാലിക പ്രസക്തമായ ഒരു വ്യത്യസ്‌ത ഡെഡിക്കേഷന്‍:
``ആഗോള സാമ്പത്തിക മാന്ദ്യം മൂലം ജോലി നഷ്‌ടപ്പെട്ട്‌ ദുഃഖത്താല്‍ ഉഴറുന്ന സുഹൃത്തിന്‌ വേണ്ടി ഈ പാട്ട്‌ ഡെഡിക്കേറ്റ്‌ ചെയ്യുന്നത്‌ ദുബൈയില്‍ നിന്ന്‌ ഷമ്മീീീീീ.....''

7 അഭിപ്രായങ്ങൾ:

കാവിലന്‍ പറഞ്ഞു...

എല്ലാ സര്‍ക്കസുകളും കണ്‍ടും കേട്ടും സഹിക്കാന്‍ വിധിക്കപ്പെടുന്നവരോട്‌ അനഭാവം പ്രകടിപ്പിച്ചുകൊണ്‍ട്‌ ഇത്തിരി അരാഷ്‌ട്രീയ വാദം

sHihab mOgraL പറഞ്ഞു...

"അച്ചന്‍ മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. ഇന്നലേ എന്റെ നെഞ്ചിലേ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്യണം" എന്നു പറഞ്ഞ ശ്രോദ്ധാവിനെ ഞാന്‍ കേട്ടിട്ടുണ്ട്.. ആധുനികവല്‍ക്കരണം.. !
പിന്നെ രാഷ്ട്രീയം.. നമുക്കറിഞ്ഞതല്ലേ.. എന്തെങ്കിലും തുടങ്ങി വെക്കാന്‍ കാസറഗോഡ്.. പിന്നെ ആ ഭാഗത്തുണ്ടാവില്ല ഒരുത്തനും....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

സ്വന്തം ജന്മദിനത്തില്‍ സ്വയം ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്ത വിരുതനും ഇവിടെയുണ്ട്...!
:)
Good Post

നാട്ടുകാരന്‍ പറഞ്ഞു...

ഈ പോസ്റ്റ് ഞാന്‍ നമ്മുടെ നാട്ടിലുള്ള വിഡ്ഢികള്‍ക്കു ഡെഡിക്കേറ്റ് ചെയ്യുന്നു
(ആ കൂട്ടത്തില്‍ ഞാന്‍ പെടില്ലാട്ടോ )

ബോണ്‍സ് പറഞ്ഞു...

വായിച്ചു രസിച്ചു...കലക്കി!!

Sapna Anu B.George പറഞ്ഞു...

നല്ല ഒരു വായനയായിരുന്നു കാവിലന്‍, ഫോളൊ അപ്പ് ഈടു

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... പറഞ്ഞു...

ഈ ലോകത്തെ ഏറ്റവും വലിയ വിഡ്ഡി മലയാളിയാ അല്ലേ?



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍