2008, മേയ് 19, തിങ്കളാഴ്‌ച

ജിന്നുസാമി

ഉത്സവപ്പറമ്പിലിടഞ്ഞ കൊമ്പനെപ്പോലെയും, മൈക്ക്‌ കൈക്കിട്ടിയ മന്ത്രി സുധാകരനെ പോലെയുമൊക്കെയായിരുന്നു ആയ കാലത്ത്‌ തൂവക്കാളി ഉമ്പു. `എവിടെ ലൈഫ്‌ ബോയുണ്‍ടവിടെയാണാരോഗ്യം...' എന്ന പഴയ പരസ്യം പോലെ, `എവിടെ ഗുലുമാലുണ്‍ടവിടെയാണ്‌ തൂവക്കാളീ...'എന്ന്‌ പറഞ്ഞാമ്മതി, എല്ലാമായി. തല്ല്‌ കണ്‍ടാല്‍ ആരെന്നോ എന്തെന്നോ നോക്കാതെ കേറി ഇടപെടും. പിന്നെ നമ്മുടെ മമ്മുട്ടിയും സുരേഷ്‌ഗോപിയുമൊക്കെ പറയുന്നത്‌ പോലുള്ള ഉശിരന്‍ ഡയലോഗും. ഇത്തിരി മറ്റവന്‍ അകത്ത്‌ കയറിയാല്‍ തൂവക്കാളി വ്യാജന്മാരെ കിട്ടിയ പത്രക്കാരെ പോലെ ഒന്നു ഉഷാറാകും. പിന്നെ പുളിച്ചതേ തികട്ടി വരൂ.
നമ്മുടെ ഇന്ദ്രന്‍സിന്റെ കോലമായിരുന്നു അയാള്‍ക്ക്‌്‌്‌. നാട്ടില്‍ ഗുലുമാലുകള്‍ ഇഷ്‌ടം പോലെ നടക്കുന്നതിനാല്‍ തൂവക്കാളിക്ക്‌ കോളാണ്‌. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്റെ ഉശിരോടെ ഓടിച്ചെന്ന്‌ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തൂവക്കാളി തന്നെ വേണം. നാട്ടിലെ പോലീസ്‌ സ്‌റ്റേഷനുമായി പൊക്കിള്‍കൊടി ബന്ധമാണ്‌ പഹയന്‌. എല്ലാം പറഞ്ഞു തീര്‍ക്കും. (വെറുതെയല്ല, നാട്ടിലെ യുവ അഭിഭാഷകരെല്ലാം കറുത്ത ഗൗണ്‍ പാതി വഴിയിലുപേക്ഷിച്ച്‌ ഗള്‍ഫിലേക്ക്‌ പറക്കുന്നതിപ്പോള്‍ തിരിഞ്ഞില്ലേ). കഷ്‌ട കാലം എന്നല്ലാതെ എന്തുപറയാന്‍, ഇടയ്‌ക്ക്‌ സംഘര്‍ഷങ്ങള്‍ക്ക്‌ ഒരിടവേള വന്നു. മനുഷ്യര്‍ ഇത്ര പെട്ടെന്ന്‌ ഇങ്ങനെ നന്നായിപ്പോയതില്‍ തൂവക്കാളി വല്ലാണ്‍ട്‌ ബേജാറായി. അതോടൊപ്പം അയാള്‍ തന്റെ `ബിസിനസ്‌ മേഖല' ഒന്നുമാറ്റുകയും ചെയ്‌തു. വൈകീട്ട്‌ കവലയില്‍ കലാപ്രകടനങ്ങള്‍ നടത്തും. അതിന്‌ ഇത്തിരി വീശണം. വേലയോ കൂലിയോ ഇല്ലാത്ത തൂവക്കാളിക്ക്‌ അതെങ്ങനെ സാധ്യമാകും എന്നായിരിക്കും നിങ്ങടെ തലപുകച്ചില്‍. ഹലാക്കിന്റെ പുളി വെള്ളം മാത്രം വാങ്ങിക്കൊടുക്കാന്‍ ഈ ലോകത്ത്‌ ഇഷ്‌ടം പോലെ ആളുണ്‍ടല്ലോ. മാത്രമല്ല, ഇന്ത്യയില്‍ കള്ള്‌ ഷാപ്പിലും ബാറിലുമൊക്കെയാണല്ലോ മതേതരത്വം വിളയാടുക. മദ്യപന്മാരുടെ സാഹോദര്യം കണ്‍ടറിയേണ്‍ടത്‌ തന്നെ.പഴയ ട്യൂബ്‌ ലൈറ്റുകള്‍ കാണുമ്പോള്‍ തൂവക്കാളി എന്ന അമ്പത്തിരണ്‍ടുകാരന്‌ ഭയങ്കര വിശപ്പായിരുന്നു. ഇറാഖിലെ ശിയാക്കളെ പോലെ നെഞ്ചിലും പുറത്തും തലയിലുമൊക്കെ ഇടിച്ച്‌ തകര്‍ത്ത്‌ തരിപ്പണമാക്കും. എന്നിട്ട്‌ അച്ചപ്പം തിന്നുമ്പോലെ കറുമുറെ ചവച്ച്‌ തിന്നും. വായില്‍ നിന്ന്‌ പ്രവഹിക്കുന്ന ചുടുചോര മുറുക്കാന്‍ ചവച്ചു തുപ്പുമ്പോലെ തുപ്പിക്കളയും. ഇടയ്‌ക്ക്‌ ഒരു ചേഞ്ചിന്‌ മറ്റ്‌ ചില നമ്പരുകളും തൂവക്കാളി ഒരുക്കും. `താലീം' എന്ന്‌ നാട്ടുകാര്‍ പറയാറുള്ള, കളരി ഉറുമി ഉപയോഗിച്ചുള്ള ഒരു തരം കലാപ്രകടനമാണത്‌. ഇതൊക്കെ കാണാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകളെത്തിത്തുടങ്ങി. ടിക്കറ്റില്ലാത്ത കലാപരിപാടികള്‍ ആസ്വദിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ (അത്‌ ഒരാളെ പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ ഗുണ്‍ടകള്‍ കുത്തിക്കൊല്ലുന്നതാണെങ്കില്‍ പോലും) നമ്മള്‍ മല്ലൂസ്‌ പാഴാക്കാറില്ലല്ലോ. ആസ്വദിക്കാന്‍ ആളുകളുണ്‍ടാകുമ്പോഴാണ്‌ ഏതൊരു കലക്കും ജീവന്‍ വെയ്‌ക്കുന്നതും വളരുന്നതും; തൂവക്കാളിക്കലയും അങ്ങനെ വളര്‍ന്നു വലുതായി. പക്ഷെ, ഒരേ സിനിമ തന്നെ ഒരു തിയ്യറ്ററില്‍ എത്രകാലം ഓടും?. ഒരേ നാടകത്തില്‍ തന്നെ ഒരു അഭിനേതാവ്‌ എത്രനാള്‍ അഭിനയിക്കും? `മടുത്തൂ...' എന്ന്‌ നെടുമുടി സ്‌റ്റൈലില്‍ പറയാതെ തന്നെ തൂവക്കാളി ഒരു നാള്‍ അപ്രത്യക്ഷനായി.
ഇയാള്‍ ഒരിക്കല്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ ഏവരും കൈവെടിയുകയും പുതിയ തൂവക്കാളികള്‍ പൊട്ടിപ്പുറപ്പെടുമെന്ന ആശ അസ്ഥാനത്താവുകയും ചെയ്‌തു. പക്ഷെ... വന്നത്‌ മറ്റൊരുഗ്രന്‍ കഥാപാത്രമായിരുന്നു.തൂവെള്ള വസ്‌ത്രം, എകെ ആന്റണിയെപ്പോലെ മിതഭാഷി, സമാധാനപ്രിയന്‍... ഗ്രാമത്തില്‍ രായ്‌ക്കുരാമാനം കൂടുകൂട്ടിയ ജിന്നി(മുസ്‌ലിം സിദ്ധന്‍)നെക്കുറിച്ച്‌ ജനസംസാരം ഇങ്ങനെ പോകുന്നു. അക്കരക്കുന്നില്‍ കുടില്‍ക്കെട്ടി താമസമാക്കി. ഏത്‌ രോഗത്തിനും മറുമരുന്ന്‌ നൊടിയിടയില്‍. എന്ത്‌ മനപ്രയാസത്തിനും പരിഹാരം ഓണ്‍ ദി സ്‌പോട്ടില്‍... ഭദ്രാനന്ദ സാമിയെപ്പോലെ തോക്കുകൊണ്‍ടുള്ള ആശിര്‍വാദമൊന്നുമല്ല, ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ കാര്‍ക്കിച്ചൊരു തുപ്പ്‌. ഇത്‌ കണ്ണുമടച്ച്‌ കുടിച്ചാല്‍ എല്ലാ ശിഫ. വരൂ, മടിച്ചു നില്‍ക്കാതെ തുറിച്ചു നോക്കാതെ കടന്നുവരൂ... ജിന്നിനെക്കക്കറിച്ച്‌ നാട്ടിലും അയല്‍നാട്ടിലും പ്രചാരം നടത്താന്‍ ഇറങ്ങിയ അസി. ജിന്നുമാരുടെ എണ്ണം എണ്ണിയാല്‍ തീരില്ല. ജാതി മത ഭേദമന്യേ ജിന്നിന്റെയടുത്ത്‌ രോഗികളും മനപ്രയാസമുണ്ണുന്നവരും ഒഴുകിയെത്തി. അന്യ മതസ്ഥര്‍ക്ക്‌ ജിന്ന്‌, ജിന്നുസാമിയായി. ജിന്നുസാമിയുടെ കേളികള്‍ നാടൊട്ടുക്കും പ്രചുരപ്രചാരം നേടി. ജിന്നുസ്വാമി പെട്ടെന്ന്‌ തന്നെ പണക്കാരനായി. രാഷ്‌ട്രീയക്കാരെപ്പോലെ തടിച്ചുകൊഴുത്തു. ചെറ്റക്കുടിലിന്റ്‌ സ്ഥാനത്ത്‌ മണിമാളികയുയര്‍ന്നു. വീണ്‍ടും പെണ്ണുകെട്ടി.. പണക്കാര്‍ പണെമറിഞ്ഞുകൊടുത്തു. അത്‌ ഒരു അഭ്യാസിയെപ്പോലെ മലക്കം മറിഞ്ഞ്‌ ജിന്നുസ്വാമി നേരിട്ടും ഏജന്റുമാര്‍ മുഖേനയും പോക്കറ്റിലാക്കി.
അന്യന്‍ നന്നാകുന്നത്‌ കണ്‍ടാല്‍ അസൂയ തോന്നാത്തവര്‍ മനുഷ്യരാണോ?- ജിന്നുസ്വാമി പഴയ തൂവക്കാളിയാണെന്ന രഹസ്യ വിവരങ്ങള്‍ നാല്‍ക്കവലയിലെത്തിച്ചത്‌ അസി.ജിന്നുമാര്‍ തന്നെ. ഇവരുടെ നോട്ടീസടിക്കാത്ത പ്രചാരണങ്ങളിലൊന്ന്‌ ഇതാണ്‌-
അയല്‍നാട്ടിലെ ഒരു പ്രത്യേക വിഭാഗം ആള്‍ക്കാരാണ്‌ ജിന്നുസ്വാമിയുടെ പതിവുകാര്‍. ഒരിക്കല്‍ ഇക്കൂട്ടരിലൊരാളുടെ വീട്ടില്‍ ഒരുണ്ണി പിറന്നു. അജ്‌മീരിലും ഏര്‍വാടിയിലും നേര്‍ച്ച നേര്‍ന്നുണ്‍ടായ പൊന്നുണ്ണി പക്ഷെ, തറവാട്ട്‌ വീട്ടില്‍ പരമ്പരാഗതമായുള്ള വീട്ടിത്തടി കൊണ്‍ടുണ്‍ട്‌ നിര്‍മ്മിച്ച നല്ല ഒന്നാന്തരം തൊട്ടിലില്‍ ആദ്യത്തെ കണ്‍മണി ഉറങ്ങുന്നില്ല, കിടന്നു അഞ്ച്‌ മിനുട്ട്‌ കഴിയേണ്‍ട താമസം, കുഞ്ഞ്‌ നിര്‍ത്താതെ സൈറണ്‍ മുഴക്കുകയായി. പോംവഴി തേടി തൂവക്കാളിസാമിയുടെ മുന്നിലെത്തി എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്‍ടതില്ലല്ലോ.
``ഞമ്മക്കൊന്ന്‌ നേരിട്ട്‌ കാണണം... ''
ദുബായില്‍ നിന്ന്‌ പ്രത്യേകം ഇറക്കുമതി ചെയ്‌ത വിലപിടിപ്പുള്ള കാറില്‍ തൂവക്കാളിസാമി പറന്നു. ഒറ്റനോട്ടത്തില്‍ തന്നെ തൊട്ടിലിനെ പിടികൂടിയ `ബാധ'യെന്താണെന്ന്‌ അയാള്‍ക്ക്‌ മനസ്സിലായി. കുട്ടീടെ കുഞ്ഞു കാതുകളില്‍ എന്തൊക്കെയോ പിറുപിറുത്തു. ഒരൊറ്റ തുപ്പ്‌.
``സംഭവം ഇത്തിരി സീരിയസാണ്‌, മുറിയില്‍ നിന്ന്‌ എല്ലാവരും പുറത്തു പോകണം..''
-തൂവക്കാളിസാമി അരുളി . മുംബൈയില്‍ പോലും ബഹുമാനിക്കാന്‍ ആളുകള്‍ മത്സരിക്കുന്ന വീട്ടുടമസ്ഥനടക്കം എല്ലാവരും ഭവ്യതയോടെ അതനുസരിച്ചു. മുറിയടച്ച്‌ കുറ്റിയിടുന്നതിന്‌ മുമ്പ്‌ ഒരു ബക്കറ്റ്‌ തിളയ്‌ക്കുന്ന വെള്ളവും പിന്നെ ഉപ്പും മുളകും കോഴിമുട്ടയുമൊക്കെ മുറിയിലെത്തിക്കാനും മറന്നില്ല.വീട്ടുകാരും ബന്ധുക്കളും അയല്‍വീട്ടുകാരുമൊക്കെ പ്രസവ മുറിക്ക്‌ മുന്നില്‍ റിസള്‍ട്ടിന്‌ കാത്തുനില്‍ക്കുമ്പോലെ നിന്നു. ഏകേദശം ഒരു മണിക്കൂറിന്‌ ശേഷം തൂവക്കാളിസാമി മുറിവിട്ടിറങ്ങി.
``ഒര്‌ മണ്‍ക്കൂര്‍ കൈഞ്ഞ്‌ കുഞ്ഞിനെ ദൈര്യായിറ്റ്‌ തൊട്ടിലില്‍ കെടത്തിക്കോ.. റഹ്‌മത്തായി ഒറങ്ങും..''
വീട്ടുടമസ്ഥന്‍ തൂവക്കാളിസാമിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച്‌ നിന്നു. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ക്ലൈമാക്‌സ്‌:
ഇഹലോകവാസം വെടിയുന്നതിന്‌ മുമ്പ്‌ ഒരുപറ്റം മൂട്ടകള്‍ ശപിച്ചു:
``വ്യാജ ജിന്നുകളും കളള സാമിമാരും സ്‌ത്രീ പീഡനവും തട്ടിപ്പുമടക്കമുള്ള ലോകത്തെ സകല കുണ്‍ടാമണ്‍ടികളിലും പെട്ട്‌ നശിച്ച്‌ പണ്‍ടാരമടങ്ങട്ടെ.... ആമേന്‍''.
നോട്ട്‌ ദി പോയിന്റ്‌.

14 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

തൂവക്കാളിക്കീ ജയ്

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... പറഞ്ഞു...

കൊള്ളം നന്നായി വാ.

ഫസല്‍ ബിനാലി.. പറഞ്ഞു...

മൂട്ടകളും ജിന്നുസ്വാമിമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ...

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ഇതു തൂവക്കാളി സ്വാമിയോ അതോ കാവാലന്‍
സ്വാമിയോ

ഏറനാടന്‍ പറഞ്ഞു...

കൊള്ളാം. പാര തിരിച്ച് ഇട്ടാല്‍ വായിക്കാന്‍ സുഗമം ആയേനേ. :)

ബഷീർ പറഞ്ഞു...

ഇവന്മാരെയൊക്കെ വളര്‍ത്തുന്നതും വലുതാക്കുന്നതും ജനങ്ങള്‍ തന്നെ.. അനുഭവിക്കുന്നതും ജനങ്ങള്‍.

മുഖ്യമന്ത്രി രാജിവെക്കുക ( വെറുതെ പറഞ്ഞു നോക്കിയതാണു.. രാജി വെച്ചെങ്കിലോ !

അലിഅക്‌ബര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

അപ്പോള്‍ ഇത്‌ കോപ്പി & പേസ്റ്റ്‌ ആയിരുന്നോ സാദിഖേ... സാദിഖ്‌ എന്നാല്‍ സത്യം പറയുന്നവന്‍ എന്നല്ലേ.. പിന്നെ ഈ ആസാമികളുടെ പോലെ കള്ളത്തരങ്ങള്‍ !!!

Kuzhur Wilson പറഞ്ഞു...

“ ബഷീറിന്റെ 'ശിങ്കിടിമുങ്കന്'‍ വായിച്ചിട്ടുണ്ടല്ലേ.... സാദിഖിനു ജോലിയും പകര്‍ത്തിയെഴുത്താണല്ലോ... എന്തായാലും സമകാലികമെന്നു പറയാതെ വയ്യ.“

പ്രിയ അലി,
സമകാലികം എന്ന് അലി തന്നെ പറയുന്നു.
പകര്‍ത്തിയെഴുത്ത് എങ്ങനെയെന്ന് വ്യക്തമാക്കണം.
അതെല്ലെ
ഒരു മാധ്യമപ്രവര്‍ത്തകന് യോജിച്ചത്.

ബഷീര്‍ എന്ന വളരെ നല്ല ഒരെഴുത്തുകാരന്‍ ഉണ്ടായിരുന്നു എന്ന് വച്ച് ബാക്കിയുള്ളവര്‍ക്ക് കുറിപ്പുകളൊന്നും എഴുതിക്കൂടെ മാഷെ ?

കാവിലന്‍ പറഞ്ഞു...

പ്രിയ വായനക്കാരോട്‌,
വിവരമുള്ള ആരെങ്കിലും അലി അക്‌ബറിന്റെ അടിസ്ഥാന രഹിതമായ ആരോപണത്തിന്‌ മറുപടി പറയും എന്ന്‌ കരുതി കാത്തിരുന്നതിന്‌ ഫലമുണ്‍ടായി. പറയാനേറെയുണ്‍ട്‌. പക്ഷെ, അതിന്‌ വെറുതെ സമയം കളയുന്നില്ല.

വിത്സന്‍ പറഞ്ഞപോലെ, അലി ഒരേ സമയത്ത്‌ എന്റെ `ജിന്നുസാമി' സമകാലികമെന്നു പറയുകയും മഹാനായ കഥാകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ളതിന്റെ കോപ്പിയാണെന്നു ആരോപിക്കുകയും ചെയ്യുന്നു. ഇതിലെ അര്‍ത്ഥശൂന്യത മാത്രം ആലോചിച്ചാല്‍ മതി അലിയുടെ ആരോപണത്തിന്റെ മുനയൊടിയാന്‍.

എങ്കിലും ചിലത്‌ ചോദിച്ചോട്ടെ-
മുഹമ്മദ്‌ റാഫിയുടെ ഗാനങ്ങള്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ എപ്പോഴും കേട്ടുകൊണ്‍ടിരിക്കുന്നു എന്ന്‌ പറയുംപോലെ, എവിടെയെങ്കിലുമായി എപ്പോഴും വായിച്ചുകൊണ്‍ടിരിക്കുന്ന ബഷീറിന്റെ പ്രശസ്‌തമായ ഒരു കഥ(ശിങ്കിടിമുങ്കന്‍) കോപ്പിയടിച്ചു സ്വന്തം പേരിലാക്കി ബ്ലോഗിലിടാന്‍ മാത്രം പമ്പര വിഡ്‌ഢിയാണ്‌ ഈയുള്ളവനെന്ന്‌ അലി കരുതുന്നുണ്‍ടോ?.
(അലി `ശിങ്കിടിമുങ്കന്‍` വായിച്ചിട്ടില്ലെന്നാണ്‌ എന്റെ ബലമായ സംശയം).
അങ്ങനെയെങ്കില്‍ ഇതിന്‌ മുമ്പുള്ള എന്റെ ബ്ലോഗെഴുത്തുകളൊക്കെ ഏതെല്ലാം വലിയ എഴുത്തുകാരുടെ കോപ്പിയെന്ന്‌ കൂടി അലി പറഞ്ഞുതരണം, പ്ലീസ്‌.

ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം വെളിവാകുന്നത്‌ മലയാള ബ്ലോഗെഴുത്തുകാരെയും വായനക്കാരെയും ഒന്നടങ്കം അലി അപമാനിച്ചു എന്നതാണ്‌. അവരൊക്കെ ബഷീറിന്റെ കഥകള്‍ വായിക്കാറേയില്ലെന്നും ഇത്തരത്തില്‍ വളരെ ലളിതമായി പറ്റിക്കാന്‍ സാധിക്കുന്നവരാണ്‌ എന്നുമൊക്കെ അലി കരുതുന്നുണ്‍ടെങ്കില്‍ സുഹൃത്തെ, എനിക്ക്‌ സഹതാപമേയുള്ളൂ.

പിന്നെ പത്രപ്രവര്‍ത്തനമെന്ന ജോലിയുടെ കാര്യം. അത്‌ കേവലം `കോപ്പി'െയഴുത്തായി ആയിരിക്കാം അലി കാണുന്നത്‌. എന്നാല്‍ ഒരു ദശാബ്‌ദത്തിലേറെയായി ജീവിതോപാധിയായി തുടരുന്ന പത്രപ്രവര്‍ത്തനം എനിക്ക്‌ സര്‍ഗരചന പോലെ തന്നെ വളരെ ഗൗരവപൂര്‍വമായ പ്രവൃത്തിയാണ്‌. കഞ്ഞിക്ക്‌ വക നല്‍കുന്ന തൊഴിലിനെ ഇത്തരത്തില്‍ നിസാരവത്‌കരിക്കുന്നത്‌ അത്ര ശരിയായ പ്രവണതയല്ലെന്നാണ്‌, ഇക്കാര്യങ്ങളിലൊന്നും ഒരു പക്ഷെ അലിയുടെയത്രയും മുന്‍പരിചയമോ, മികവോ ഇല്ലാത്ത എന്റെ വിശ്വാസം.

ആരോപണം ആര്‍ക്കും ഉന്നയിക്കാം, അത്‌ തെളിയിക്കുക കൂടി ചെയ്യേണ്‍ടത്‌ ഉന്നയിച്ചയാളുടെ കടമയാണെന്ന്‌ വിത്സനെപ്പോലെ ഞാനും കരുതുന്നു. അലി ഇത്‌ ഏറ്റെടുക്കുമെന്നാണ്‌ പ്രതീക്ഷ.

മറ്റൊരു കാര്യം, തൊട്ടുപിന്നാലെ അലിയെപ്പോലെ പേര്‌ വെളിപ്പെടുത്താന്‍ ധൈര്യം കാണക്കാത്ത `അനോനിമസി'ന്റെ കമന്റും കണ്‍ടു. അലിക്ക്‌ തൊട്ടുപിന്നാലെ പ്രത്യക്ഷപ്പെട്ട ഈ അജ്ഞാത നാമധാരിയെക്കുറിച്ച്‌ എനിക്ക്‌ യാതൊരു സംശയവുമില്ല. എന്റെ യഥാര്‍ത്ഥ പേര്‌ പറഞ്ഞുള്ള കമന്റ്‌ ഒരു ഹിഡന്‍ അജണ്‍ട'യുടെ ഭാഗമാണെന്നും കരുതുന്നില്ല. ഒരു പേരിലെന്തിരിക്കുന്നു എന്ന പ്രശസ്‌തമായ ചോദ്യമാണിവിടെ ആവര്‍ത്തിക്കുന്നത്‌. സാദിഖിനെ സത്യനെന്ന്‌ വിളിച്ചാലും ഈള്ളവന്‌ സന്തോഷമേയുള്ളൂ. സ്വന്തമായൊരു പേരില്ലാത്തതിലും എത്രയോ ഭേദമാണത്‌.

എല്ലാത്തിലുമപരി, സ്വന്തം ചിന്തകള്‍ എഡിറ്ററിന്റെ ഭീഷണിയൊട്ടുമില്ലാത്ത പ്രതിഫലിപ്പിക്കാനുള്ള ലോകമെങ്ങും പ്രചുരപ്രചാരം നേടി വരുന്ന ബ്ലോഗെഴുത്തിനെ ഇത്തരത്തില്‍ അടിസ്ഥാനപരമായ ആരോപണങ്ങളിലൂടെ നശിപ്പിക്കാനുള്ള ശ്രമം അത്ര നല്ല പ്രവണതയല്ല. കമന്റ്‌ ബോക്‌സ്‌ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതും ആശാസ്യകരമല്ലെന്നും ഈയുള്ളവന്റെ വിനീതമായ അഭിപ്രായമാണ്‌. ഇനി വായനക്കാര്‍ പറയട്ടെ.- കാവിലന്‍

കാവിലന്‍ പറഞ്ഞു...

ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ അലി അക്‌ബര്‍ അത്‌ തീര്‍ത്തും നിരുത്തരവാദപരമായി ഡിലീറ്റ്‌ ചെയ്‌തിരിക്കുകയാണ്‌. എങ്കിലും വായനക്കാര്‍ക്കുണ്‍ടായേക്കാവുന്ന കണ്‍ഫ്യൂഷന്‍ മുന്നില്‍കണ്ട്‌ അലിയുടെ ആരോപണം ഇവിടെ കൊടുക്കുന്നു-

``ബഷീറിന്റെ ശിങ്കിടമുങ്കന്‍ വായിച്ചിട്ടുണ്ടല്ലേ....
സാദിഖിന്റെ ജോലിയും പകര്‍ത്തിയെഴുത്താണല്ലോ...
എന്തായാലും സമകാലികമെന്ന്‌ പറയാതെ വയ്യ''

അലിഅക്‌ബര്‍ പറഞ്ഞു...

കമന്റ്‌ മായ്‌ച്ചു കളഞ്ഞത്‌ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ്‌. ആരോപണം ഉന്നയിച്ചിട്ടില്ല. അങ്ങിനെ വായിക്കപ്പെട്ടു എന്നു മനസ്സിലാക്കിയപ്പോള്‍ സധൈര്യം പിന്‍വലിച്ചു. തെറ്റിദ്ധാരണകള്‍ക്ക്‌ നിരുപാധികം ഖേദിക്കുന്നു. പ്രത്യാഘാതങ്ങള്‍ കമന്റുകളിലൊതുങ്ങില്ലെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ്‌. ബ്ലോഗിനുമപ്പുറത്തെ മനുഷ്യബന്ധത്തിനാണ്‌ പ്രാമുഖ്യം. എനിക്കെന്റെ സുഹൃത്തിനെ നഷ്ടപ്പെടരുതല്ലോ.
പിന്നെ, ശിങ്കിടിമുങ്കന്‍ എന്ന ബഷീറിന്റെ കഥയും ജിന്നു സാമിയെന്ന കുറിപ്പും തമ്മിലെ ബന്ധം എന്റെ വായനാനുഭവമാണ്‌. ഈ അഭിപ്രായ സ്വാതന്ത്ര്യം എനിക്കു തരിക. നിഷേധിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം ഞാന്‍ കവരുന്നുമില്ല. പകര്‍ത്തിയെഴുതി എന്നു പറഞ്ഞിട്ടില്ല. തൊഴിലിനെപ്പറ്റി പറഞ്ഞു. അതിലെ ധാര്‍മികരോഷം കമന്റില്‍ പ്രകടമാണ്‌. ഉള്‍ക്കൊള്ളുന്നു.
എന്നാല്‍, പത്രപ്രവര്‍ത്തനത്തില്‍ കേട്ടെഴുത്തും കണ്ടെഴുത്തുമൊക്കെയുണ്ടെന്നു തന്നെയാണെന്റെ വിശ്വാസം. പക്ഷേ, അതെനിക്കുമാത്രം ബാധകമാണ്‌. താങ്കളുടെ സര്‍ഗബോധങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നില്ല. അവ നൂറു കരുത്തോടെ ശോഭിക്കട്ടെ. ഭാവുകങ്ങള്‍.

ബഷീർ പറഞ്ഞു...

അഭിപ്രായം അത്‌ ചിലപ്പോള്‍ അനുകൂലവും ചിലപ്പോള്‍ പ്രതികൂലവും വിമര്‍ശനാത്മകവും ഒക്കെയാവാം.. ചില ക്രിയാത്മകമായ അഭിപ്രായങ്ങള്‍ എഴുത്തിലെ കുറ്റവും കുറവുമൊക്കെ തീര്‍ക്കാന്‍ എഴുത്തുകാരനു കഴിഞ്ഞേക്കാം. എന്നാല്‍ അഭിപ്രായം തെറ്റിദ്ധാരണാ ജനകമാവാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക എന്നപോലെ തന്നെ തെറ്റിദ്ധാരണകള്‍ പരത്തുന്ന വിധത്തില്‍ എഴുതാതിരിക്കാനും എഴുത്തുകാര്‍ ശ്രദ്ധിയ്ക്കേണ്ടതുണ്ട്‌ എന്നാണു എന്റെ അഭിപ്രായം.

കാവിലന്റെ കമന്റ്‌ വായിച്ചപ്പോള്‍ ഒരു കണ്‍ഫൂഷ്യന്‍.. സാദിഖ്‌ മുന്നൂരും കാവിലനും ഒരാളാണോ എന്ന്



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍