2008, ജനുവരി 9, ബുധനാഴ്‌ച

`ഡാ, ഒരു മിസ്‌കോളടിച്ചേക്ക്‌....'


ഗള്‍ഫില്‍ പ്രചാരത്തിലുള്ള ഒരു തമാശ പറയട്ടെ: ഒരാള്‍ പെണ്ണന്വേഷിക്കുമ്പോഴും മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യത്തില്‍ സമാനതയുണ്ടായിരിക്കും-`പുതിയ മോഡല്‍.'


അതെ, പുതിയ മോഡലുകളോട്‌ `ആക്രാന്തം' കാണിക്കുന്നവരുടെ നാട്ടില്‍ മൊബൈല്‍ ഫോണുകളെക്കുറിച്ച്‌ ഇതുപോലെ ഒത്തിരി തമാശക്കഥകളുണ്ട്‌. ദുബായ്‌ പോലുള്ള മെട്രൊ പോളിറ്റന്‍ സിറ്റിയില്‍ യാന്ത്രികമായി ജീവിക്കുന്നവര്‍ ചലിക്കുന്ന ഈ ഫോണിന്‌ നല്‍കുന്ന പ്രാധാന്യം അത്രയേറെയാണ്‌. സെല്‍ഫോണിനെ `ഹറാമാ'യി കരുതി ഏറെക്കാലം വാങ്ങാതെ മസില്‍പിടിച്ചിരുന്നവരും ഇപ്പോഴും വിമര്‍ശിക്കുന്നവരമുണ്ടെങ്കിലും പതിയെ പലരും ഇതിന്റെ ആകര്‍ഷണത്തില്‍പ്പെടുന്നതും കാണാനാകും. സെല്‍ ഫോണിന്റെ പ്രസക്തിയാണിത്‌ വിളിച്ചോതുന്നത്‌. `കണ്ണിന്റെ കാഴ്‌ച പോയാലേ അതിന്റെ വിലയറിയൂ എന്നതു പോലെയാണ്‌ മൊബൈലിന്റെ കാര്യമെ'ന്ന്‌ പറയുന്നത്‌ ഈ അത്യാധുനിക ഉപകരണം യു.എ.ഇയിലെത്തിയ ആരംഭ ദശയില്‍ തന്നെ സ്വന്തമാക്കിയവര്‍ മാത്രമല്ല. സ്ഥിരമായി മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഒരു ദിവസം, എന്തിന്‌ ഒരു മണിക്കൂര്‍ പോലും അതില്ലാതെ കഴിയാനാവില്ല. മരുഭൂമിയില്‍ ഒറ്റപ്പെട്ടു ദിക്കറിയാതെ വലയുന്നവന്റെ അവസ്ഥയായിരിക്കും അപ്പോള്‍.


നമ്മുടെ നാട്ടിലും മൊബൈല്‍ ഫോണ്‍ ഇന്നൊരു ജ്വരമാണ്‌. നാട്ടുമ്പുറത്ത്‌ മൊബൈല്‍ ടവറുകള്‍ സ്ഥാനം പിടിച്ചത്‌ കഥയെഴുതുമ്പോള്‍ പ്രമേയത്തില്‍ പുതുമ തേടുന്നവര്‍ക്കൊക്കെ സഹായകമായി. കേരളത്തില്‍ തെങ്ങുകളേക്കാളേറെ ഈ `ചെമന്ന കാലുകളാ'ണ്‌ ഇപ്പോഴത്തെ കാഴ്‌ചയെന്ന വിമര്‍ശന കഥകള്‍ അടുത്തിടെ മലയാള സാഹിത്യത്തില്‍ ഇടം പിടിച്ചു. എന്നാല്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും വിദേശങ്ങളിലേതിനേക്കാള്‍ നാട്ടിലാണ്‌ കൂടുതലെന്ന്‌ കാണാം. കന്നുകാലികളെ മേയ്‌ക്കാന്‍ കൊണ്ടുപോകുന്നയാള്‍ക്കും `അപ്പപ്പോള്‍ മൊല്ലാളി'യെ വിവരമറിയിക്കാന്‍ ഈ `കുന്ത്രാണ്ട'മില്ലാതെ കഴിയില്ലെന്നായിരിക്കുന്നു. ദുരുപയോഗക്കാരില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്‌. ഇവരുടെ കയ്യിലെ കളിപ്പാട്ടമാണിത്‌. കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോയും ചലനങ്ങളും മൊബൈല്‍ ഫോണുപയോഗിച്ച്‌ പകര്‍ത്തി രസിക്കുന്ന വിരുതന്മാരുണ്ടവിടെ. ഗള്‍ഫിലെ പിതാവിന്‌ മകന്‌ കൊടുത്തയക്കാന്‍ യോജിച്ച `ഗിഫ്‌റ്റ്‌' ഇതില്‍പ്പരം വേറെന്തുണ്ട്‌. യൂറാപ്പിലും സഊദി അറേബ്യ പോലുള്ള ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ട്‌. ചിലരെ കളിയാക്കുന്ന പാട്ടുകളും തമാശ സംഭാഷണങ്ങളും ചിത്രങ്ങളുമൊക്കെ ഇന്ന്‌ മൊബൈല്‍ ഫോണിലൂടെ എസ്‌.എം.എസ്‌- എം.എം.എസുകളായും വോയിസ്‌ മെയിലായും വ്യാപകമാകുന്നുണ്ട്‌. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണങ്ങള്‍ പോലും മലയാളികളുടെ ഇടയില്‍ തമാശയാകുന്നു. ഇത്‌ മൊബൈലിന്റെ രഹസ്യ സ്വഭാവത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌. സൈബര്‍ ക്രൈം തടയാനുള്ള നിയമം പോലെ ഇതും കര്‍ശനമായി തടയാന്‍ വഴികണ്ടെത്തേണ്ടിയിരിക്കുന്നു.


1973 ഏപ്രില്‍ മൂന്നിന്‌ മാര്‍ട്ടിന്‍ കൂപ്പര്‍ ആദ്യ വിളി പാസ്സാക്കിയ കോഡ്‌ലെസ്‌ ഫോണ്‍ പിന്നീട്‌ രൂപാന്തരപ്പെട്ട്‌ മൊബൈല്‍ ഫോണായി ഗള്‍ഫിലെത്തുന്നത്‌ 1980കളുടെ അവസാനമാണ്‌. ഇന്നത്‌ ഒരാള്‍ക്ക്‌ രണ്ടെന്നവണ്ണം വ്യാപകമായി. യു.എ.ഇയില്‍ ഇന്ന്‌ രണ്ട്‌ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുണ്ട്‌. `ഇത്തിസാലാത്തും' `ഡു' വും. ഇതോടെ നിരക്കിലും വ്യത്യാസങ്ങളുണ്ടായി. വിളിക്കാന്‍ ഡു ലാഭകരമാണെന്നതിനാല്‍ ഈ സിംകാര്‍ഡാണ്‌ ഉപോയഗിക്കുന്നത്‌. വിളികേള്‍ക്കാന്‍ ഇത്തിസാലാത്തും. ഇതോടെ കടലിലെ മത്സ്യങ്ങള്‍ക്കു പോലും ഡ്യൂപ്ലിക്കേറ്റുണ്ടാക്കുമെന്ന്‌ പറയാറുള്ള ചൈനയില്‍ നിന്ന്‌ ഒരേ സമയം രണ്ട്‌ സിം ഉപയോഗിക്കാവുന്ന മൊബൈലും വിപണിയിലെത്തിക്കഴിഞ്ഞു. ജോലി അന്വേഷകര്‍ മുതല്‍ നിന്നു തിരിയാന്‍ സമയമില്ലാത്ത ഉദ്യോഗസ്ഥര്‍ പോലും ഇതിന്റെ സേവനം പറ്റുന്നുണ്ട്‌.


`മിസ്‌കീന്‍ കോള്‍'(പാവപ്പെട്ടവരുടെ കോള്‍) എന്നറിയപ്പെടുന്ന `മിസ്‌ഡ്‌ കോള്‍' കഥകള്‍ പറയട്ടെ. പിശുക്കനായ ഒരു കാക്ക വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യുക പോലും വളരെ അപൂര്‍വമാണ്‌. സുഖമാണോ എന്നന്വേഷിക്കാന്‍ ആഴ്‌ചതോറും ഭാര്യക്കൊരു മിസ്‌ഡ്‌ കോള്‍. വിശേഷമൊന്നുമില്ലെങ്കില്‍ അക്കരെ നിന്ന്‌ തിരിച്ചൊരു മിസ്‌ഡ്‌ കോള്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ രണ്ട്‌ മിസ്‌ഡ്‌ കോള്‍ അടുപ്പിച്ചടുപ്പിച്ച്‌. തുടര്‍ന്ന്‌ അയാള്‍ മടിച്ച്‌ മടിച്ച്‌ ഒരു വിളി പാസ്സാക്കും. പക്ഷെ, പലപ്പോഴും അതുണ്ടാവാറില്ല. ഒരു മിസ്‌ഡ്‌ കോള്‍ കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ ഇദ്ദേഹം ഫോണ്‍ സ്വിച്ച്‌ഡ്‌ ഓഫാക്കിക്കളയുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌ ഒപ്പം താമസിക്കുന്നവര്‍ പരദൂഷണം പറയുന്നു. മിസ്‌ഡ്‌ കോളിനെ ഇവ്വിധത്തില്‍ കഥകള്‍ മെനഞ്ഞ്‌ കളിയാക്കാറുണ്ടെങ്കിലും 30 ഫില്‍സ്‌ ചെലവാക്കാതെ ദൈനംദിന കാര്യങ്ങള്‍ തള്ളിനീക്കുന്നവര്‍ ഏറെയുണ്ടിവിടെ.


എസ്‌.എം.എസുകളും ഇതുപോലെ വളരെ ഉപകാരപ്രദമാകുന്നു. നവവത്സരം പോലുള്ള ആഘോഷ ദിനങ്ങളില്‍ ആശംസകള്‍ നേരാന്‍ എസ്‌.എം.എസ്‌ നല്‍കുന്ന സേവനം ചെറുതല്ല. അതുപോലെ ഭാര്യയെ മൊഴി ചൊല്ലാനും ചില വിരുതന്മാര്‍ എസ്‌.എം.എസിനെ കരുവാക്കുന്നു. എസ്‌.എം.എസ്‌ തട്ടിപ്പുകളും നിരവധി-നിങ്ങളുടെ മരണദിനം അറിയാന്‍ നിശ്ചിത നമ്പറിലേക്ക്‌ എസ്‌.എം.എസ്‌ ചെയ്‌താല്‍ മതിയെന്ന വാര്‍ത്ത അടുത്തിടെയാണ്‌ പത്രങ്ങളില്‍ വന്നത്‌. ഏതായാലും ഒരു എസ്‌.എം.എസ്‌ തമാശ പറഞ്ഞ്‌ നിര്‍ത്താം. (ഇവിടെയും സര്‍ദാര്‍ജി തന്നെയാണ്‌ വിഡ്‌ഢി കഥാപാത്രം. നമ്മള്‍ മലയാളികള്‍, ശ്രീനിവാസന്‍ പറഞ്ഞപോലെ `ബുദ്ധിജീവി'കളാണല്ലോ!). കേരളത്തില്‍ ജോലി ചെയ്യുന്ന ഒരു സര്‍ദാര്‍ജി പഞ്ചാബിലുള്ള ഗര്‍ഭിണിയായ ഭാര്യക്ക്‌ സുഖവിവരമന്വേഷിച്ച്‌ എസ്‌.എം.എസ്‌ അയച്ചു. ഒന്ന്‌, രണ്ട്‌, മൂന്ന്‌ മിനുട്ടുകള്‍... അതാ `റിപ്ലൈ സന്ദേശം' എത്തിക്കഴിഞ്ഞു: `ഡെലിവറി സക്‌സസ്‌'. സര്‍ദാര്‍ജി മൊബൈലിനെ സ്‌തുതിച്ചുകൊണ്ട്‌ തുള്ളിച്ചാടി. കാര്യമെന്തെന്നല്ലേ, `ഡെലിവറി സക്‌സസ്‌' എന്ന ഓട്ടോമാറ്റിക്‌ സന്ദേശം കണ്ടപ്പോള്‍ പാവം കരുതിയത്‌, ഭാര്യയുടെ സുഖപ്രസവം നടന്നുവെന്നാണത്രെ.

1 അഭിപ്രായം:

ശ്രീ പറഞ്ഞു...

എന്തു പറ്റി, മാഷേ?? ആദ്യം പോസ്റ്റിയത് എങ്ങനെ പോയി?

എന്തായാലും നല്ലൊരു പോസ്റ്റു തന്നെ. രസകരമായ അവതരണ ശൈലി.
:)



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍