2008 ജനുവരി 28, തിങ്കളാഴ്‌ച

`ഗജലക്ഷ്‌മി'യും ഞാനും


കാസര്‍കോട്‌ ഗവണ്‍മെന്റ്‌ കോളജില്‍ അഞ്ച്‌ വര്‍ഷം തകര്‍ത്താടിയതിന്‌ ശേഷമായിരുന്നു കര്‍ണാടകയിലെ `എജുക്കേഷന്‍ സിറ്റി'യായ മംഗലാപുരത്തെ എസ്‌.ഡി.എം ലോ കോളജില്‍ ത്രിവത്സര കോഴ്‌സിന്‌ ചേര്‍ന്നത്‌. 1997 കാലം.
കേരളത്തില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമായ കാമ്പസ. പ്രണയം പൂത്തുപരിലസിക്കുന്ന പശ്ചാത്തലം. പ്രണയം എന്ന ഒരു പിരാന്തല്ലാതെ രാഷ്‌ട്രീയമോ, മറ്റ്‌ അലവലാതിത്തരങ്ങളോ അവിടെയുണ്ടായിരുന്നില്ല. പ്രണയമെന്ന്‌ പറയുമ്പോള്‍ പവിത്രമായ സ്‌നേഹബന്ധമൊന്നുമല്ല. മറ്റേതൊരു നഗരത്തെയും പോലെ തീര്‍ത്തും ആധുനികമായ ഒരു ലൈന്‍. ക്ലാസ്സില്‍ കയറാതെ വിശാലമായ കോളജിന്റെ ഇടനാഴികകളിലും മറ്റും കമിതാക്കള്‍ സൊള്ളിക്കൊണ്ടിരിക്കും. അധ്യാപകന്‍ കാണുമെന്നോ പരിചയക്കാര്‍ കണ്ടാല്‍ പാരകള്‍ വീഴുമെന്നോ മറ്റോ ഉള്ള യാതൊരു ഭയവും ആര്‍ക്കുമില്ല. ജീന്‍സിലും ടീ ഷേര്‍ട്ടിലും ഒരുങ്ങി വരുന്ന കുട്ടികള്‍. ആണ്‍കട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതേ ഡ്രസ്‌ കോഡ്‌ തന്നെയാണ്‌. കോളജില്‍ ചെലവഴിച്ച്‌ മടുക്കുമ്പോഴോ, അല്ലെങ്കില്‍ അവസാനത്തെ വാതിലുമടച്ച്‌ പ്യൂണ്‍ സ്ഥലം വിട്ടാലോ കമിതാക്കള്‍ ബൈക്കിലും കാറിലും കെട്ടിപ്പിടിച്ച്‌ നഗരപ്രദക്ഷിണത്തിനിറങ്ങും.നഗരത്തിലെ പ്രശസ്‌തമായ `ഐഡിയല്‍ ഐസ്‌ക്രീം പാര്‍ലറാ'ണ്‌ കോളജ്‌ വിട്ടാല്‍ ഭൂരിഭാഗം കമിതാക്കളുടെയും സംഗമകേന്ദ്രം. അവിടെ മണിക്കൂറുകള്‍ ചെലവഴിക്കാനും അവര്‍ ഒരുക്കമാണ്‌. പീടികക്കാരനാണെങ്കില്‍ ഇതില്‍ യാതൊരു എതിര്‍പ്പുമില്ല. ഇവരുടെ ചേഷ്‌ടകള്‍ കാണാനും കേള്‍ക്കാനുമായി മാത്രം നിത്യവും വയോവൃദ്ധര്‍ മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ `ഒലിപ്പീരു'മായി എത്തുന്നു. പാര്‍ലര്‍ എപ്പോഴും ഹൗസ്‌ഫുള്‍.
ഐസ്‌ക്രീമിന്റെ സ്വാദുള്ള പ്രണയത്തിന്‌ അത്‌ നുണയുന്നത്ര ആയുസ്സേയുള്ളൂ എന്നാണ്‌ പ്രേമിച്ച്‌ തഴക്കം ചെന്ന മംഗലാപുരം വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.അതേസമയം,
ക്ലാസ്‌ റപ്രസന്ററ്റീവിനെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുക എന്നൊരു മഹത്തായ പരിപാടി അവിടെയുണ്ട്‌. ടിയാന്‌ പ്രത്യേകിച്ച്‌ യാതൊരു പണിയും ഇല്ലെങ്കിലും നാട്ടുനടപ്പ്‌ തെറ്റിക്കണ്ട എന്ന്‌ കരുതിക്കാണും, ഒരു ക്ലാസ്സിന്‌ ഒരു റെപ്‌ നിര്‍ബന്ധമാണ്‌. അതിന്‌ പക്ഷെ, കേരളത്തിലെ കാമ്പസുകളിലേതു പോലെ വലിയ പ്രചാരണമോ, ആക്രാന്തമോ ഇല്ല.ഞങ്ങളുടെ ക്ലാസ്സില്‍ പകുതി ആണ്‍കുട്ടികളും പകുതി പെണ്‍കുട്ടികളുമടക്കം എണ്‍പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗവും മലയാളികള്‍. നേരത്തെ കാമ്പസ്‌ രാഷ്‌ട്രീയം കളിച്ച്‌ സുഖിച്ച എനിക്ക്‌ ക്ലാസ്സ്‌ റപ്രസന്ററ്റീവായി മത്സരിച്ച്‌ ജയിച്ച്‌ ഒന്ന്‌ `ഷൈന്‍' ചെയ്യണമെന്ന്‌ കലശലായ പൂതിയുണ്ടായി. പയ്യന്നൂര്‍ സ്വദേശി മുരളി ഇതിനായി കച്ച കെട്ടി നില്‍പുണ്ട്‌- ഇതാണ്‌ ഏക മലയാളി പാര. വേറെ ചില കന്നഡ കുട്ടികള്‍ക്കും മത്സരിക്കാന്‍ താത്‌പര്യമുണ്ടായിരുന്നു. മുരളിയും ഞാനും മത്സരിച്ചാല്‍ മലയാളി വോട്ടുകള്‍ ഭാഗിക്കപ്പെടും. അപ്പോള്‍ ജയിക്കാന്‍ കന്നഡിഗരുടെ വോട്ടുകള്‍ കൂടി ലഭിച്ചേ മതിയാവൂ-അതെങ്ങനെ സ്വന്തമാക്കാമെന്നായി പിന്നത്തെ എന്റെ ആലോചന.
ഒരു വര്‍ഷം സീനിയറായ ആത്മാര്‍ത്ഥ സുഹൃത്ത്‌ സുരേഷ്‌, ക്ലാസ്സ്‌മേറ്റ്‌ കോഴിക്കോട്ടു മുക്കം സ്വദേശി ജ്യോതിഷ്‌ തുടങ്ങിയ ഒന്നു രണ്ട്‌ സുഹൃത്തുക്കളുമായി ആലോചന തകൃതിയായി നടന്നു. അപ്പോഴാണ്‌ ആദ്യമേ ശ്രദ്ധയില്‍പ്പെട്ടിരുന്ന ആജാനുബാഹുവായ ആ പെണ്‍കുട്ടിയെപ്പറ്റി ഓര്‍ത്തത്‌. സാമാന്യത്തിലധികം പൊക്കവും വണ്ണവുമുള്ള അവള്‍ നമ്മുടെ കീരിക്കാടന്‍ ജോസിന്റെ പെങ്ങളാകാനുള്ള യോഗ്യതയുള്ളവളാണ്‌. ക്ലാസ്സില്‍ ആദ്യമെത്തി പിറകിലിരിക്കുന്നവര്‍ക്ക്‌ ബ്ലാക്‌ ബോര്‍ഡ്‌ മറച്ചുകൊണ്ട്‌ ഒന്നാമത്തെ ബെഞ്ചില്‍ മാത്രമിരിക്കാറുള്ള അവള്‍ക്ക്‌ എല്ലാ കന്നഡ വിദ്യാര്‍ത്ഥികളുമായും നല്ല അടുപ്പമാണെന്ന്‌ മനസ്സിലായിരുന്നു.
നോട്ട്‌ ദി പോയിന്റ്‌- അവളെ ചാക്കിട്ടാല്‍ സംഗതി എളുപ്പമാവും.
എല്ലാത്തിനും ഇനി ദിവസങ്ങള്‍ മാത്രമെയുള്ളൂ.അങ്ങനെയാണ്‌ ഞാന്‍ ഉഡുപ്പിക്കാരനും ക്ലാസ്സിലെ വലിയ തമാശക്കാരനുമായ ഉദയ്‌ കിരണുമായി പെട്ടെന്ന്‌ അടുക്കുന്നത്‌. താമസിയാതെ ഞാനെന്റെ ഉദ്യമത്തിലേക്ക്‌ കടന്നു. നമ്മുടെ `കീരിക്കാടി'യെപ്പപ്പറ്റി ഞാനവനോട്‌ ചോദിച്ചു. അപ്പോള്‍ കിട്ടിയ വിവരമിതൊക്കെയാണ്‌:
പേര്‌: ഗജലക്ഷ്‌മി. വീട്‌ മംഗലാപുരം പട്ടണത്തില്‍ തന്നെ. ബി.ജെ.പിയുടെ വളര്‍ന്നുവരുന്ന വനിതാ നേതാവ്‌. (അവരുടെ പ്രത്യേക താത്‌പര്യമാണ്‌ എല്‍.എല്‍.ബിക്ക്‌ ചേരാന്‍ കാരണം).
പിറ്റേന്ന്‌ ക്ലാസ്സില്‍ എത്തിയ ഉടനെ ഞാന്‍ ഗജലക്ഷ്‌മി വരുന്നതും കാത്തിരുന്നു. ഒടുവില്‍ ചരിത്രത്തില്‍ അന്നാദ്യമായി ഇത്തിരി വൈകി അവളെത്തി. അപ്പോഴേക്കും എല്ലാ കുട്ടികളും ക്ലാസ്സിലണിനിരന്ന്‌ കഴിഞ്ഞിരുന്നു.
``ഹായ്‌ ഗജലക്ഷ്‌മീ, ഗുഡ്‌മോണിംഗ്‌...''
ഞാന്‍ അഭിവാദ്യം ചെയ്‌തു; ഇത്തിരി ഉറക്കെ, മുരളിയും മറ്റും കേള്‍ക്കാന്‍ പാകത്തില്‍. അവളുമായുള്ള `എടീ പോടീ ബന്ധം' കണ്ട്‌ മുരളി ഉദ്യമത്തില്‍ നിന്ന്‌ പിന്തിരിയട്ടെ എന്നായിരുന്നു എന്റെ കുശാഗ്രബുദ്ധി. പക്ഷെ, എന്റെ വാക്കുകള്‍ കേട്ട്‌ കന്നഡിഗരെല്ലാം ആദ്യമൊന്ന്‌ ഞെട്ടുയി. പിന്നെ എല്ലാവരും ഭയങ്കര പൊട്ടിച്ചിരിയായിരുന്നു.
ഗജലക്ഷ്‌മി എന്നെ രൂക്ഷമായി നോക്കുന്നു. അവളുടെ ആ വലിയ ഉണ്ടക്കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. ഞാന്‍ ഉദയ്‌ കിരണിനെ നോക്കിയപ്പോള്‍ അവന്‍ പെട്ടെന്ന്‌ പുറത്തേക്ക്‌ വലിഞ്ഞു. ഞാനും പിന്നാലെ ചെന്നു. അവനെ തടഞ്ഞു നിര്‍ത്തി ചോദിച്ചു:
``എന്താടാ പ്രശ്‌നം?! ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ..?''
അവനപ്പോള്‍ നല്ല കടുത്ത കന്നഡയില്‍ ഇംഗ്ലീഷ്‌ കലര്‍ത്തി പറഞ്ഞു:
``എടാ അവളുടെ പേര്‌ രാജലക്ഷ്‌മീന്നാ... ഞാന്‍ അവളുടെ രൂപത്തെ കളിയാക്കാന്‍ വേണ്ടി നിന്നോട്‌ തമാശയ്‌ക്കല്ലേ പേര്‌ `ഗജലക്ഷ്‌മീ'ന്ന്‌ പറഞ്ഞേ... നീ അവളെ വിളിച്ചതിപ്പോള്‍ `ആനലക്ഷ്‌മീ'ന്നാ...''
ഞാനാകെ വിയര്‍ത്തു.
മിനി മുംബൈ എന്നറിയപ്പെടുന്ന `ഗുണ്ടകളുടെ സ്വന്തം രാജ്യ'മായ മംഗലാപുരത്ത്‌ ബി.ജെ.പി നേതാവായ അവള്‍ ഇനി കാട്ടിക്കൂട്ടാന്‍ പോകുന്ന പൊല്ലാപ്പുകള്‍ ഓര്‍ത്ത്‌ ഞാന്‍ ഞെട്ടിവിറച്ചു. അന്ന്‌ ക്ലാസ്സില്‍ തിരിച്ചു ചെല്ലാതെ താമസ സ്ഥലത്തേക്ക്‌ വിട്ടു.എങ്കിലും രാജലക്ഷ്‌മി പാവമായിരുന്നു. ഒരു ദിവസം കഴിഞ്ഞ്‌ ആ ചമ്മലിന്റെ ഹാങ്‌ഓവര്‍ കുറച്ചൊക്കെ വിട്ടുമാറിയപ്പോള്‍ ക്ലാസ്സില്‍ ചെന്നു. ഭയത്തിലും കുറവുണ്ടായിരുന്നു. പതിവുപോലെ എല്ലാവരേക്കാളും ആദ്യമേ രാജലക്ഷ്‌മി ക്ലാസ്സിലെത്തി മറ്റ്‌ കുട്ടികളുമായി `കത്തി'യിലാണ്‌. പക്ഷെ, അവള്‍ യാതൊരു അലമ്പുമുണ്ടാക്കിയില്ല. എങ്കിലും മറ്റു കുട്ടികളൊക്കെ എന്നെ നോക്കി ചിരിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നി.
ഞാനെന്റെ റെപ്‌ മോഹത്തിന്‌ അവിടെ ഫുള്‍ സ്റ്റോപ്പിട്ടു എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടല്ലോ. പിന്നീടൊരിക്കല്‍ രാജലക്ഷ്‌മി എന്നോട്‌ ചോദിച്ചു, എന്റെ പേരിന്റെ അര്‍ത്ഥമെന്താണെന്ന്‌.
ഏതോ ഇംഗ്ലീഷ്‌ ത്രില്ലറിന്റെ ടൈറ്റില്‍ പോലെ ഞാന്‍ ഇത്തിരി അഭിമാനത്തോടെ പറഞ്ഞു:
`മാന്‍ ഓഫ്‌ ട്രൂത്ത്‌'.
അവളുടെ ഭയങ്കരമാന പൊട്ടിച്ചിരി. എന്നിട്ട്‌ ഉറക്കെ വിളിച്ചു:
`മാന്‍ ഓഫ്‌ ടീസിങ്‌.'
മുരളിയായിരുന്നു ആ വര്‍ഷത്തെ പ്രതിനിധി. പിന്നീട്‌ രാജലക്ഷ്‌മി അഭിഭാഷകയും മംഗലാപുരത്തെ അറിയപ്പെടുന്ന ബി.ജെ.പി നേതാവുമായി. എവിടെ വെച്ച്‌ എന്നെ കണ്ടാലും ഓടി വന്ന്‌ കുശലം പറയാന്‍ അവള്‍ മടിക്കാറില്ല. പിന്നെ ആ വിളിയും:
മാന്‍ ഓഫ്‌ ടീസിങ്‌.
ഉദയ്‌കിരണും ഇന്നുമെന്റെ ആത്മാര്‍ത്ഥ സഹൃത്താണ്‌.
കാമ്പസിന്‌ നാമോര്‍ക്കുക ഇതുപോലുള്ള മധുരാനുഭവങ്ങളിലൂടെയായിരിക്കുമല്ലോ-അതുമാത്രമാണീ കുറിപ്പിന്റെ ലക്ഷ്യം.

2008 ജനുവരി 22, ചൊവ്വാഴ്ച

കഷണ്ടി


ലയിലെ കഷണ്ടി കാര്യമാക്കേണ്ട

പിന്നില്‍ ബാക്കിയുള്ള നാരുകള്‍ എണ്ണയില്‍കുളിപ്പിച്ച്‌

മുന്നിലേക്ക്‌ ഒരേറ്‌-അത്രേള്ളൂ കാര്യം


മനസ്സിന്‌ കഷണ്ടി ബാധിക്കാതെ നോക്കണം

ഇല്ലേല്‍ വിഗ്‌ വെയ്‌ക്കാന്‍ പോലും സാധിക്കില്ല

ജന്മനാ കഷണ്ടി ബാധിച്ച മരുഭൂമി

ശരീരത്തിന്‌ കഷണ്ടി പ്രത്യേകിച്ച്‌ ബാധിക്കേണ്ടതില്ല


കഷണ്ടിക്കും ഒരു ഭംഗിയുണ്ടെന്ന്‌

കഷണ്ടിയും ഒരു ഫാഷനാണെന്ന്‌

സൈകതഭൂവിലെത്തിയിട്ടും മനസ്സിലാക്കാത്തവര്‍ മണ്ടന്മാര്‍;

അവരെപ്പോഴും മുടി വീണ്ടും തളിര്‍ക്കുമെന്ന്‌

വെറുതെ സ്വപ്‌നം കാണുന്നു

2008 ജനുവരി 9, ബുധനാഴ്‌ച

`ഡാ, ഒരു മിസ്‌കോളടിച്ചേക്ക്‌....'


ഗള്‍ഫില്‍ പ്രചാരത്തിലുള്ള ഒരു തമാശ പറയട്ടെ: ഒരാള്‍ പെണ്ണന്വേഷിക്കുമ്പോഴും മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യത്തില്‍ സമാനതയുണ്ടായിരിക്കും-`പുതിയ മോഡല്‍.'


അതെ, പുതിയ മോഡലുകളോട്‌ `ആക്രാന്തം' കാണിക്കുന്നവരുടെ നാട്ടില്‍ മൊബൈല്‍ ഫോണുകളെക്കുറിച്ച്‌ ഇതുപോലെ ഒത്തിരി തമാശക്കഥകളുണ്ട്‌. ദുബായ്‌ പോലുള്ള മെട്രൊ പോളിറ്റന്‍ സിറ്റിയില്‍ യാന്ത്രികമായി ജീവിക്കുന്നവര്‍ ചലിക്കുന്ന ഈ ഫോണിന്‌ നല്‍കുന്ന പ്രാധാന്യം അത്രയേറെയാണ്‌. സെല്‍ഫോണിനെ `ഹറാമാ'യി കരുതി ഏറെക്കാലം വാങ്ങാതെ മസില്‍പിടിച്ചിരുന്നവരും ഇപ്പോഴും വിമര്‍ശിക്കുന്നവരമുണ്ടെങ്കിലും പതിയെ പലരും ഇതിന്റെ ആകര്‍ഷണത്തില്‍പ്പെടുന്നതും കാണാനാകും. സെല്‍ ഫോണിന്റെ പ്രസക്തിയാണിത്‌ വിളിച്ചോതുന്നത്‌. `കണ്ണിന്റെ കാഴ്‌ച പോയാലേ അതിന്റെ വിലയറിയൂ എന്നതു പോലെയാണ്‌ മൊബൈലിന്റെ കാര്യമെ'ന്ന്‌ പറയുന്നത്‌ ഈ അത്യാധുനിക ഉപകരണം യു.എ.ഇയിലെത്തിയ ആരംഭ ദശയില്‍ തന്നെ സ്വന്തമാക്കിയവര്‍ മാത്രമല്ല. സ്ഥിരമായി മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഒരു ദിവസം, എന്തിന്‌ ഒരു മണിക്കൂര്‍ പോലും അതില്ലാതെ കഴിയാനാവില്ല. മരുഭൂമിയില്‍ ഒറ്റപ്പെട്ടു ദിക്കറിയാതെ വലയുന്നവന്റെ അവസ്ഥയായിരിക്കും അപ്പോള്‍.


നമ്മുടെ നാട്ടിലും മൊബൈല്‍ ഫോണ്‍ ഇന്നൊരു ജ്വരമാണ്‌. നാട്ടുമ്പുറത്ത്‌ മൊബൈല്‍ ടവറുകള്‍ സ്ഥാനം പിടിച്ചത്‌ കഥയെഴുതുമ്പോള്‍ പ്രമേയത്തില്‍ പുതുമ തേടുന്നവര്‍ക്കൊക്കെ സഹായകമായി. കേരളത്തില്‍ തെങ്ങുകളേക്കാളേറെ ഈ `ചെമന്ന കാലുകളാ'ണ്‌ ഇപ്പോഴത്തെ കാഴ്‌ചയെന്ന വിമര്‍ശന കഥകള്‍ അടുത്തിടെ മലയാള സാഹിത്യത്തില്‍ ഇടം പിടിച്ചു. എന്നാല്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും വിദേശങ്ങളിലേതിനേക്കാള്‍ നാട്ടിലാണ്‌ കൂടുതലെന്ന്‌ കാണാം. കന്നുകാലികളെ മേയ്‌ക്കാന്‍ കൊണ്ടുപോകുന്നയാള്‍ക്കും `അപ്പപ്പോള്‍ മൊല്ലാളി'യെ വിവരമറിയിക്കാന്‍ ഈ `കുന്ത്രാണ്ട'മില്ലാതെ കഴിയില്ലെന്നായിരിക്കുന്നു. ദുരുപയോഗക്കാരില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്‌. ഇവരുടെ കയ്യിലെ കളിപ്പാട്ടമാണിത്‌. കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോയും ചലനങ്ങളും മൊബൈല്‍ ഫോണുപയോഗിച്ച്‌ പകര്‍ത്തി രസിക്കുന്ന വിരുതന്മാരുണ്ടവിടെ. ഗള്‍ഫിലെ പിതാവിന്‌ മകന്‌ കൊടുത്തയക്കാന്‍ യോജിച്ച `ഗിഫ്‌റ്റ്‌' ഇതില്‍പ്പരം വേറെന്തുണ്ട്‌. യൂറാപ്പിലും സഊദി അറേബ്യ പോലുള്ള ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടിയുണ്ട്‌. ചിലരെ കളിയാക്കുന്ന പാട്ടുകളും തമാശ സംഭാഷണങ്ങളും ചിത്രങ്ങളുമൊക്കെ ഇന്ന്‌ മൊബൈല്‍ ഫോണിലൂടെ എസ്‌.എം.എസ്‌- എം.എം.എസുകളായും വോയിസ്‌ മെയിലായും വ്യാപകമാകുന്നുണ്ട്‌. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണങ്ങള്‍ പോലും മലയാളികളുടെ ഇടയില്‍ തമാശയാകുന്നു. ഇത്‌ മൊബൈലിന്റെ രഹസ്യ സ്വഭാവത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌. സൈബര്‍ ക്രൈം തടയാനുള്ള നിയമം പോലെ ഇതും കര്‍ശനമായി തടയാന്‍ വഴികണ്ടെത്തേണ്ടിയിരിക്കുന്നു.


1973 ഏപ്രില്‍ മൂന്നിന്‌ മാര്‍ട്ടിന്‍ കൂപ്പര്‍ ആദ്യ വിളി പാസ്സാക്കിയ കോഡ്‌ലെസ്‌ ഫോണ്‍ പിന്നീട്‌ രൂപാന്തരപ്പെട്ട്‌ മൊബൈല്‍ ഫോണായി ഗള്‍ഫിലെത്തുന്നത്‌ 1980കളുടെ അവസാനമാണ്‌. ഇന്നത്‌ ഒരാള്‍ക്ക്‌ രണ്ടെന്നവണ്ണം വ്യാപകമായി. യു.എ.ഇയില്‍ ഇന്ന്‌ രണ്ട്‌ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരുണ്ട്‌. `ഇത്തിസാലാത്തും' `ഡു' വും. ഇതോടെ നിരക്കിലും വ്യത്യാസങ്ങളുണ്ടായി. വിളിക്കാന്‍ ഡു ലാഭകരമാണെന്നതിനാല്‍ ഈ സിംകാര്‍ഡാണ്‌ ഉപോയഗിക്കുന്നത്‌. വിളികേള്‍ക്കാന്‍ ഇത്തിസാലാത്തും. ഇതോടെ കടലിലെ മത്സ്യങ്ങള്‍ക്കു പോലും ഡ്യൂപ്ലിക്കേറ്റുണ്ടാക്കുമെന്ന്‌ പറയാറുള്ള ചൈനയില്‍ നിന്ന്‌ ഒരേ സമയം രണ്ട്‌ സിം ഉപയോഗിക്കാവുന്ന മൊബൈലും വിപണിയിലെത്തിക്കഴിഞ്ഞു. ജോലി അന്വേഷകര്‍ മുതല്‍ നിന്നു തിരിയാന്‍ സമയമില്ലാത്ത ഉദ്യോഗസ്ഥര്‍ പോലും ഇതിന്റെ സേവനം പറ്റുന്നുണ്ട്‌.


`മിസ്‌കീന്‍ കോള്‍'(പാവപ്പെട്ടവരുടെ കോള്‍) എന്നറിയപ്പെടുന്ന `മിസ്‌ഡ്‌ കോള്‍' കഥകള്‍ പറയട്ടെ. പിശുക്കനായ ഒരു കാക്ക വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യുക പോലും വളരെ അപൂര്‍വമാണ്‌. സുഖമാണോ എന്നന്വേഷിക്കാന്‍ ആഴ്‌ചതോറും ഭാര്യക്കൊരു മിസ്‌ഡ്‌ കോള്‍. വിശേഷമൊന്നുമില്ലെങ്കില്‍ അക്കരെ നിന്ന്‌ തിരിച്ചൊരു മിസ്‌ഡ്‌ കോള്‍. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ രണ്ട്‌ മിസ്‌ഡ്‌ കോള്‍ അടുപ്പിച്ചടുപ്പിച്ച്‌. തുടര്‍ന്ന്‌ അയാള്‍ മടിച്ച്‌ മടിച്ച്‌ ഒരു വിളി പാസ്സാക്കും. പക്ഷെ, പലപ്പോഴും അതുണ്ടാവാറില്ല. ഒരു മിസ്‌ഡ്‌ കോള്‍ കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ ഇദ്ദേഹം ഫോണ്‍ സ്വിച്ച്‌ഡ്‌ ഓഫാക്കിക്കളയുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌ ഒപ്പം താമസിക്കുന്നവര്‍ പരദൂഷണം പറയുന്നു. മിസ്‌ഡ്‌ കോളിനെ ഇവ്വിധത്തില്‍ കഥകള്‍ മെനഞ്ഞ്‌ കളിയാക്കാറുണ്ടെങ്കിലും 30 ഫില്‍സ്‌ ചെലവാക്കാതെ ദൈനംദിന കാര്യങ്ങള്‍ തള്ളിനീക്കുന്നവര്‍ ഏറെയുണ്ടിവിടെ.


എസ്‌.എം.എസുകളും ഇതുപോലെ വളരെ ഉപകാരപ്രദമാകുന്നു. നവവത്സരം പോലുള്ള ആഘോഷ ദിനങ്ങളില്‍ ആശംസകള്‍ നേരാന്‍ എസ്‌.എം.എസ്‌ നല്‍കുന്ന സേവനം ചെറുതല്ല. അതുപോലെ ഭാര്യയെ മൊഴി ചൊല്ലാനും ചില വിരുതന്മാര്‍ എസ്‌.എം.എസിനെ കരുവാക്കുന്നു. എസ്‌.എം.എസ്‌ തട്ടിപ്പുകളും നിരവധി-നിങ്ങളുടെ മരണദിനം അറിയാന്‍ നിശ്ചിത നമ്പറിലേക്ക്‌ എസ്‌.എം.എസ്‌ ചെയ്‌താല്‍ മതിയെന്ന വാര്‍ത്ത അടുത്തിടെയാണ്‌ പത്രങ്ങളില്‍ വന്നത്‌. ഏതായാലും ഒരു എസ്‌.എം.എസ്‌ തമാശ പറഞ്ഞ്‌ നിര്‍ത്താം. (ഇവിടെയും സര്‍ദാര്‍ജി തന്നെയാണ്‌ വിഡ്‌ഢി കഥാപാത്രം. നമ്മള്‍ മലയാളികള്‍, ശ്രീനിവാസന്‍ പറഞ്ഞപോലെ `ബുദ്ധിജീവി'കളാണല്ലോ!). കേരളത്തില്‍ ജോലി ചെയ്യുന്ന ഒരു സര്‍ദാര്‍ജി പഞ്ചാബിലുള്ള ഗര്‍ഭിണിയായ ഭാര്യക്ക്‌ സുഖവിവരമന്വേഷിച്ച്‌ എസ്‌.എം.എസ്‌ അയച്ചു. ഒന്ന്‌, രണ്ട്‌, മൂന്ന്‌ മിനുട്ടുകള്‍... അതാ `റിപ്ലൈ സന്ദേശം' എത്തിക്കഴിഞ്ഞു: `ഡെലിവറി സക്‌സസ്‌'. സര്‍ദാര്‍ജി മൊബൈലിനെ സ്‌തുതിച്ചുകൊണ്ട്‌ തുള്ളിച്ചാടി. കാര്യമെന്തെന്നല്ലേ, `ഡെലിവറി സക്‌സസ്‌' എന്ന ഓട്ടോമാറ്റിക്‌ സന്ദേശം കണ്ടപ്പോള്‍ പാവം കരുതിയത്‌, ഭാര്യയുടെ സുഖപ്രസവം നടന്നുവെന്നാണത്രെ.

2007 ഡിസംബർ 31, തിങ്കളാഴ്‌ച

നവവത്സരമാശംസിക്കുന്നു...




പുതിയ ശിരസ്സല്ല;

ചിന്തകളാണ്‌ നമുക്കാവശ്യം...



നന്മനിറഞ്ഞ


നവവത്സരമാശംസിക്കുന്നു...

2007 നവംബർ 28, ബുധനാഴ്‌ച

പ്രിയപ്പെട്ട തീവ്രവാദികള്‍ക്ക്‌...



നിങ്ങളുടെ മനസ്സിനോട്‌ സംസാരിക്കാന്‍ എനിക്കാവില്ല. നിങ്ങളുടെ വിചാരങ്ങളോട്‌ സംസാരിക്കാം.
കാരണം, വിചാരങ്ങളില്‍ ജീവിക്കുന്നവരാണ്‌ നിങ്ങള്‍.
ഖേദകരമായൊരു വസ്‌തുത പറയട്ടെ,നിങ്ങളുമായി സംസാരിക്കാന്‍ എനിക്ക്‌ തീരെ താത്‌പര്യവുമില്ല. കൊലപാതകികളുടെയും സ്‌നേഹശൂന്യരുടെയും മനുഷ്യത്വമില്ലാത്തവരുടെയും ഭാഷ എനിക്കറിയാത്തതാണ്‌ കാരണം. എങ്കിലും ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കാം. അതിതാണ്‌:
യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ അമ്മയുടെ മുലപ്പാല്‍ കുടിച്ച്‌ വളര്‍ന്നവരാണോ?്‌
നിങ്ങളുടെ ബാല്യകാലം നിങ്ങള്‍ക്കോര്‍മ്മയുണ്ടോ?
കളിച്ചുവളര്‍ന്ന ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ടോ?വുശുദ്ധ ഗ്രന്ഥം എന്നെങ്കിലുമൊരിക്കല്‍ നിങ്ങള്‍ തൊട്ടുനോക്കിയിട്ടുണ്ടോ?
ഞങ്ങളൊക്കെ പഠിച്ച സ്‌കൂളില്‍ തന്നെയാണോ നിങ്ങളും പഠിച്ചത്‌?
ഈ തെരുവോരങ്ങളില്‍ തന്നെയാണോ നിങ്ങള്‍ കറങ്ങിനടന്നിരുന്നത്‌?
മറ്റുള്ളവരെപ്പോലെ കഥയും കവിതയും ചിത്രവും സന്തോഷവുമൊക്കെ നിങ്ങളും ആസ്വദിക്കാറുണ്ടോ?ഈത്തപ്പനകളെയും മഴയെയുമൊക്കെ നിങ്ങളും ഇഷ്‌ടപ്പെടുന്നുണ്ടോ?
എങ്ങനെയാണ്‌ ഇത്ര കഠിനമായ ജീവിതത്തെ വെറുക്കാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്നത്‌?നിങ്ങള്‍ മനുഷ്യവര്‍ഗത്തില്‍ പിറന്നവര്‍ തന്നെയോ? മനുഷ്യരാണോ?
അതോ മൃഗമോ?(മൃഗമാണെങ്കില്‍ തന്നെ അകാരണമായി സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ കൊല്ലാറില്ലല്ലോ!)തീര്‍ച്ച, നിങ്ങള്‍ നരകത്തിന്റെ സന്തതികള്‍ തന്നെ. നരകത്തെ സ്‌നേഹിക്കുന്നവര്‍. പൊയ്‌ക്കോളൂ മുമ്പീന്ന്‌. മരണത്തെ സ്‌നേഹിക്കുന്ന നീചരെ, പൊയ്‌ക്കോളൂ നരകത്തിലേക്ക്‌.കാരണം, ഞങ്ങള്‍ക്ക്‌ ജീവിതത്തോട്‌ അത്രമാത്രം സ്‌നേഹമാണ്‌. ഞങ്ങളുടെ കുടുംബത്തെ, പൂക്കള്‍ പോലുള്ള കുട്ടികളെ, നാടിനെ, രാജ്യത്തെ... ഞങ്ങള്‍ക്ക്‌ ജീവിക്കണം.ദൈവത്തിന്‌ ഞങ്ങളെ വേണം. അതിനാണ്‌ സൃഷ്‌ടിക്കപ്പെട്ടത്‌.
ഇല്ല, നിങ്ങളുടെ മനസ്സ്‌ മാറുന്നില്ല.നിങ്ങള്‍ക്ക്‌ തീയോട്‌ തന്നെയാണ്‌ ഇഷ്‌ടം. നിരപരാധികളെ ഒന്നടങ്കം വിഴുങ്ങുന്ന, നരകത്തിലേതുപോലുള്ള തീ.
പക്ഷെ, നിങ്ങളുടെ സമയം തീരാറായി. നിങ്ങള്‍ തീകൊളുത്തുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ മഴ പെയ്യിക്കും. നിങ്ങള്‍ മുള്ളുകള്‍ നടുമ്പോള്‍ ഞങ്ങള്‍ വിത്തുപാകും.കെട്ടിടങ്ങള്‍ തകര്‍ക്കുമ്പോള്‍ അര്‍ത്ഥങ്ങള്‍ പണിയും. പേനകള്‍ നശിപ്പിക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ സൂക്ഷിക്കും. ആയുധങ്ങള്‍ക്ക്‌ മൂര്‍ച്ച കൂട്ടുമ്പോള്‍ സ്‌നേഹത്തിന്റെ മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കും.ഇല്ല, ഒരിക്കലും നിങ്ങള്‍ക്ക്‌ വിജയമില്ല. അങ്ങനെ തോന്നുമ്പോള്‍ നിങ്ങള്‍ കൊന്നുകുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞുങ്ങളുടെ മുഖങ്ങള്‍ നിങ്ങള്‍ കാണും. അമ്മമാരുടെ കണ്ണുനീര്‍ നിങ്ങളെ കുത്തിനോവിക്കും.നിങ്ങള്‍ വിധവകളാക്കിയവരുടെ ശാപത്തില്‍ വെന്തുരുകും.ആശ്രയം നഷ്‌ടപ്പെട്ട വൃദ്ധരുടെ കരച്ചില്‍ നിങ്ങളുടെ ഹൃദയത്തില്‍ മുള്ളാണികളായി പതിയും. ഇനിയും വൈകിയിട്ടില്ല കൂട്ടരെ... ചെയ്‌തുപോയ തെറ്റുകള്‍ക്ക്‌ പശ്ചാത്തപിച്ച്‌ ശുദ്ധമായ ഹൃദയത്തോടെ മടങ്ങിവന്നാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊരു സമ്മാനം തരും- മാപ്പ്‌.

ജീവിതത്തിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ തീവ്രവാദത്തിന്റെ കരിമ്പടമെടുത്ത്‌ സ്വയം മൂടുന്ന യുവാക്കളോട്‌ ഡോ.അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ഹബീബ്‌ ഒരു തുറന്ന കത്തിലൂടെ പറഞ്ഞത്‌.

2007 നവംബർ 25, ഞായറാഴ്‌ച

സ്റ്റാര്‍ ബഡായിസ്റ്റ്‌`

`.............സ്റ്റാര്‍ ബഡായിസ്റ്റിന്റെ പുതിയ `എപ്പിഡോസി'ലേക്ക്‌ ഏവര്‍ക്കും സ്വാഗതം. ആദ്യമായി നമ്മുടെ ജഡ്‌ജിമാരെ സ്വാഗതം ചെയ്യാം... ചിലരെ രസിപ്പിക്കാന്‍ മാത്രം ബഡായി പറയാറുള്ള ശ്രീമാന്‍ കുട്ടപ്പായി... ഒന്നോ രണ്ടോ ബഡായി മാത്രം പറഞ്ഞ്‌, ഇപ്പോള്‍ അവസരമില്ലാത്ത ശ്രീമാന്‍ തങ്കപ്പനണ്ണാച്ചി, ഇന്ത്യയിലെല്ലായിടത്തും ബഡായി പറഞ്ഞ്‌ പ്രശസ്‌തയായ ശ്രീമതി ഗുണവതി...ഇവരെക്കൂടാതെ ഇന്നത്തെ `സെലിബ്രിറ്റി ഗോസ്റ്റാ'യി ഈ രംഗത്ത്‌ വല്യ അവസരമൊന്നുമില്ലാത്ത നടന കുമാരിയാണെത്തിയിട്ടുള്ളത്‌... എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി വെല്‍ക്കംസ്‌ പറഞ്ഞുകൊണ്ട്‌ ഇന്നത്തെ ഫാബുലസ്‌ കണ്‍ടസ്റ്റന്റ്‌ ഉല്‍പ്പലാക്ഷനെ വേദിയിലേക്ക്‌ ക്ഷണിക്കുന്നു. വെല്‍ക്കം മിസ്റ്റര്‍ ഉല്‍പലാക്ഷന്‍... ഗിവ്‌ ഹിം എ ബിഗ്‌ ഹാന്‍ഡ്‌...''
കൈയടികള്‍ക്കിടയില്‍ ചില ബോളിവുഡ്‌ താരങ്ങള്‍ ധരിക്കാറുള്ള തരം വേഷത്തോടെ ചെത്ത്‌ പയ്യന്‍ പ്രവേശിക്കുന്നു.
ആങ്കര്‍ കോമളാംഗി അവനെയൊന്ന്‌ ഒലിപ്പീരോടെ നോക്കി: ``ഇന്ന്‌ നല്ല ചെത്ത്‌ സ്റ്റൈലിലാണല്ലോ... എന്താണ്‌ പ്രത്യേകത?''
ഉല്‍പലാക്ഷന്‍: ``അതെ, ഇന്ന്‌ ഞാനെന്റെ വിമാനം ഓടിച്ചാണിവിടെയെത്തിയത്‌...''
ആങ്കര്‍: ``ഹമ്മോ!! ഒറ്റ വാചകത്തില്‍ത്തന്നെ ഏവരേയും ഞെട്ടിച്ച്‌ കളഞ്ഞു...എനിക്കു മതിയായി...ഓക്കെ, ജഡ്‌ജസ്‌ എന്താണ്‌ വീമ്പളക്കുന്നതെന്ന്‌ നോക്കാം...''
കുട്ട: ``ലോകത്തെ ഏറ്റവും വലിയ ബഡായിസ്‌റ്റാരാണെന്ന്‌ ഉല്‍പലാക്ഷനറിയാമോ?''
ഉല്‍: ``മിസ്റ്റര്‍ ജോര്‍ജ്ജ്‌ ഡബ്ല്യു ബുഷ്‌... അല്ലാതാര്‌...''കുട്ട: ``മിടുക്കന്‍... എല്ലാം പഠിച്ചുവെച്ചിട്ടുണ്ടല്ലേ...ഹിഹിഹി...ഹിഹിഹിഹി... ഓള്‍ ദി ബെസ്റ്റ്‌...''
ആങ്കര്‍: ``നെക്‌സ്റ്റ്‌ തങ്കപ്പനണ്ണാച്ചി....''
തങ്കപ്പ: ``മോനേ.... ലോകത്തെ ഏറ്റവും വലിയ ബഡായി എന്താണെന്നറിയാമോ മോന്‌...?''ഉല്‍: ``ഇറാഖ്‌ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന്‌ ബുഷന്‍ പറയാറുള്ളത്‌ തന്നെയാണ്‌ സാര്‍..''
തങ്കപ്പ: ``നന്നായി മോനേ... നന്നായി പെര്‍ഫോം ചെയ്യ്‌...''(ഉല്‍ മലയാളിയുടെ സ്വന്തം തലയാട്ടലിലേക്ക്‌).
ആങ്കര്‍: ``അടുത്തത്‌ നമ്മുടെ ദീദി...''ഗുണ: ``ഫന്റാസ്റ്റിക്‌....റൊമ്പ നല്ല ബഡായി... ഓള്‍ ദി ബെസ്റ്റ്‌...''
(തങ്കപ്പനണ്ണാച്ചി പതുക്കെ: അതിന്‌ ഉല്‍ ബഡായി പറഞ്ഞിട്ടില്ല മാഡം..)
ആങ്കര്‍: ``നെക്‌സ്റ്റ്‌ നമ്മുടെ സെലിബ്രിറ്റി ഗോസ്റ്റ്‌...സോറി ഗസ്റ്റ്‌... ഓക്കെ... എന്താണ്‌ പറയുന്നതെന്ന്‌ നോക്കാം... നടന മാഡം...''
നടന: ``ഏത്‌ ഷോപ്പില്‍ നിന്നാ ഈ ഡ്രസ്‌ പര്‍ചേസ്‌്‌ ചെയ്‌തേ...?''
ഉല്‍: ``ഇതെന്റെ അപ്പന്‍ കേളപ്പന്‍ സ്വന്തം തയ്യല്‍ക്കടയില്‍ നിന്ന്‌ തയ്‌ച്ചതാ...''
കൂടുതല്‍ ചോദ്യങ്ങളിലൂടെ രംഗം കുളമാകുന്നതിന്‌ മുമ്പെ ആങ്കര്‍ ചാടി വീണു:
``ഓക്കെ.. ഇനി പെര്‍ഫമന്‍സ്‌...''
ഉല്‍ ബഡായി തുടങ്ങി: ``ഞാനിന്നലെ വീട്ടിനടുത്തെ ചായക്കടയില്‍ ചൊറിയും കുത്തിയിരിക്കുമ്പോള്‍ അമേരിക്കയില്‍ നിന്ന്‌ ബുഷ്‌ എന്റെ പുതിയ മോഡല്‍ നോക്കിയയിലേക്ക്‌ വിളിച്ചു... ഉടന്‍ നേരില്‍ കാണണമെന്ന്‌... എന്തുചെയ്യാം, ഉടന്‍ ഞാനങ്ങോട്ട്‌ വെച്ചു പിടിച്ചു.. സംഭവമെന്താ... നമ്മുടെ ആണവ കരാര്‍ ഏതുവിധത്തിലും നടപ്പിലാക്കാന്‍ മന്‍മോഹന്‍ജിയെ നിര്‍ബന്ധിക്കണമെന്ന്‌.. ഞാനുടനെ ജിയെ വിളിച്ചു സംഗതി ബോധിപ്പിച്ചു. പക്ഷെ, പാവം പ്രധാന മന്ത്രിജി, ഘടക കക്ഷികള്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണദ്ദേഹത്തെ, ആണവകരാറെന്നല്ല `ആ' എന്നു മിണ്ടിപ്പോയാല്‍ കസേരയില്‍ നിന്ന്‌ വീഴുമെന്ന്‌ പറഞ്ഞ്‌...ഒരൊറ്റ നിലവിളി... ഞാനുടന്‍ ബുഷനെ വിളിച്ച്‌ കാര്യം പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല, ഭയങ്കര ഭീഷണി...''
(ഇടയ്‌ക്ക്‌ ജഡ്‌ജി കുട്ടപ്പായിയുടെ ആത്മഗതം: ഇവനാള്‌ കൊള്ളാമല്ലോ.. അങ്ങനെ വിടരുത്‌. നമ്മുടെ കഞ്ഞിയിലാ പാറ്റയിടുന്നേ! ... തീരട്ടെ, ശരിക്കും വധിക്കണം...)
ഉല്‍ തുടരുന്നു: ``ഞാനുടന്‍ അഹ്‌മദ്‌ നെജാദിനെ വിളിച്ചു കാര്യം പറയും എന്നായപ്പോള്‍ ബുഷന്‍ പത്തി മടക്കി... ഇത്രേയുള്ളൂ ആ ലോക പോലീസിന്റെ ലാത്തിയുടെ വീര്യം..''
ഉല്‍ ബഡായി കേട്ട്‌ ജഡ്‌ജിമാരെല്ലാം കോരിത്തരിക്കുന്നു. (ഇത്‌ മറച്ചുവെച്ച്‌ തങ്കപ്പനണ്ണാച്ചിയുടെ ആത്മഗതം: ഇവനൊക്കെ കേറി വന്നാല്‍ നാമൊക്കെ പിന്നെന്തിന്‌ ബഡായിസ്റ്റെന്ന്‌ പറഞ്ഞിരിക്കുന്നത്‌. ങുഹും...കാണിച്ചു തരാം...)
ഗുണ കണ്ണീര്‍ തുടയ്‌ക്കുന്നു.
സെലിബ്രിറ്റിയുടെ വായ്‌ നോട്ടം.
ആങ്കര്‍: ``ഉഗ്രന്‍ ബഡായി.. ഉല്‍പലാക്ഷന്റെ പിന്നാലെ വായാടികളായ പെണ്‍കുട്ടികളുടെ ക്യൂവായിരിക്കും ഇനി... എന്നോടൊന്നുമില്ലല്ലോ... ഓക്കെ, ഇനി നമുക്ക്‌ ജഡ്‌ജസിനോട്‌ ചോദിക്കാം... കുട്ടപ്പായി ചേട്ടാ...''
കുട്ട: ``ഉല്‍പലാക്ഷാ.. നന്നായിട്ടുണ്ട്‌ കേട്ടോ....ഹിഹിഹിഹി...ഹിഹി... ഇടയ്‌ക്ക്‌ ചില സംഗതികള്‍ പോയിട്ടുണ്ട്‌.. എന്താണ്‌ ബുഷിന്റെ കാര്യം പറയുമ്പോള്‍ ഉല്‍പലാക്ഷന്‍ പരുങ്ങിയത്‌... തുടക്കം നന്നായെങ്കിലും പിന്നീട്‌ ചില വാക്കുകള്‍ പറയുമ്പോള്‍ കുഴങ്ങുന്നതായി കണ്ടു... എങ്കിലും ആകെ മൊത്തം ടോട്ടല്‍ നന്നായിട്ടുണ്ട്‌...''
തങ്കപ്പ: ``മോനേ.. നന്നായിട്ടുണ്ട്‌ കേട്ടോ... എന്താ ഇടയ്‌ക്ക്‌ ശബ്‌ദം പതറിയത്‌.. അസുഖം വല്ലതുമുണ്ടോ..?''
(ഉല്‍പലാക്ഷന്റെ ആത്മഗതം: തുടങ്ങി, ഇയാളുടെ അസുഖം..അസൂയയാ. സ്ഥാനം പോകുമെന്ന അസൂയയാ..)തങ്കപ്പ: ``പിന്നേ, അഹ്‌മദ്‌ നെജാദി എന്ന്‌ പറയുമ്പോള്‍ `ശ്രുതി' പോയി.. സാരമില്ല, അവളുടെ അനുജത്തി `രമ' വന്നിട്ടുണ്ട്‌.. ഏതായാലും നന്നായിട്ടുണ്ട്‌...കേട്ടോ...''
ഗുണ: `ഫന്റാസ്റ്റിക്‌ ബഡായി...റിയലി സ്വീറ്റ്‌ വോയ്‌സ്‌... റൊമ്പ നന്നായിരിക്ക്‌.. ആക്‌ച്വലി കേട്ടപ്പോള്‍ എനിക്ക്‌ റൊമ്പ കരച്ചില്‍ വന്നു.. നല്ല ഫീലിങ്‌്‌... റിയലി ഫന്റാസ്റ്റിക്‌...''
നടന: ``നല്ല ഡ്രസിംഗ്‌... ഉല്‍പലാക്ഷന്റെ അപ്പനെ കണ്ടിരുന്നെങ്കില്‍ എനിക്കും ഒരുടുപ്പ്‌ തയ്‌പിക്കാമായിരുന്നു.. കാശ്‌ കൊടുക്കേണ്ടല്ലോ...''.
ആങ്കര്‍: ഇനി മാര്‍ക്‌സ്‌.. ജഡ്‌ജസ്‌ എല്ലാവരും കൂടി തന്നിരിക്കുന്ന മാര്‍ക്ക്‌... പെര്‍ഫോമന്‍സിന്‌ 100ല്‍...20.. സെലിബ്രിറ്റി... എട്ട്‌.. ടോട്ടല്‍ ട്വന്റി എയ്‌റ്റ്‌.. നല്ല മാര്‍ക്ക്‌...''
ഉല്‍ പ്രേക്ഷരോട്‌: ``എന്റെ പെര്‍ഫമന്‍സ്‌ നന്നാണെന്ന്‌ എല്ലാവരും വിലയിരുത്തിയെങ്കിലും മാര്‍ക്ക്‌ വളരെ കുറവാണ്‌. അസൂയയും കുശുമ്പും കുന്നായ്‌മയുമുള്ള ജഡ്‌ജിമാരാണ്‌ പുതിയ തലമുറയുടെ പാതയിലെ വിഘ്‌നങ്ങള്‍.. അവസരമില്ലാതെ വീട്ടില്‍ ചൊറിയും കുത്തിയിരിക്കുന്ന അവരാണ്‌ ഏറ്റവും ശാപം. ആയതിനാല്‍ അന്യഭാഷയില്‍ നിന്നുള്ള ജഡ്‌ജിമാരില്ലാത്ത ഒരു മത്സരത്തിലും ഇനി ഞാന്‍ പങ്കെടുക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയാണ്‌. എനിക്കാരും ഇനി എസ്‌.എം.എസ്‌ അയച്ച്‌ ചാനലിനെ നന്നാക്കണ്ട. ബന്ധപ്പെട്ടവര്‍ വിജയികളെ എന്നേ തീരുമാനിച്ചു കഴിഞ്ഞു!!. ഒപ്പം യുവപ്രതിഭകളോട്‌ ഒരു വാക്ക്‌- വെറുതെ ഇത്തരം പ്രോഗ്രാമില്‍ വന്ന്‌ സമവും ഊര്‍ജ്ജവും കളയരുത്‌... ഗുഡ്‌ബൈ..''

2007 നവംബർ 21, ബുധനാഴ്‌ച

എന്റെ കാവ്‌

നന്ദി വേണം...നന്ദി!

അമ്മിഞ്ഞക്കൊതി തീരാത്ത

പൈതങ്ങള്‍ക്ക്‌

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയത്‌

ദാരിദ്ര്യത്തിന്റെ കൂടെപ്പിറപ്പുകള്

‍എന്നിട്ടവരും മരണത്തിന്റെകയ്‌പ്‌

രുചിച്ചുവത്രെ; മഹാമനസ്‌കര്‍!

ആരെയും കുറ്റം പറയാനാവില്ല

കുട്ടികള്‍ക്ക്‌ ഐസ്‌ക്രീം

`അത്രേക്കും ഇഷ്‌ടായിര്‌ന്നല്ലോ...'

ഭര്‍ത്താവിനെയും മക്കളെയും

മണിമാളികയിലുപേക്ഷിച്ച്‌

അയല്‍ക്കാരന്‍ പയ്യന്റെ കൂടെ

പുറം കാഴ്‌ചകളുടെ

മനോഹാരിതയിലേക്ക്‌ ഒളിച്ചോടിയത്‌

യൗവ്വനം വഴിമാറാന്‍

വിസമ്മതിക്കുന്ന മുപ്പത്തഞ്ചുകാരി...

ആരെയും കുറ്റം പറയാനാവില്ല,

യാത്ര അവളെ എപ്പോഴും മോഹിപ്പിച്ചിരുന്നല്ലോ...

പ്രിയപ്പെട്ടവരെ,

നിങ്ങളിന്നലെ വന്നെന്നെ തലോടിയപ്പോള്

‍സ്‌ക്രീന്‍ സേവര്‍ പോലെ ബാല്യകാലമെത്തി, മുന്നില്‍...

പിറുപിറുക്കലുകളിലൂടെ അനുഭവിച്ച

അന്നത്തെ ദാരിദ്ര്യം

മുന്നില്‍ ചമ്രംപടിഞ്ഞിരുന്നു

കഷ്‌ടപ്പാടേതോ റേഷന്‍ഷാപ്പിലെ

ക്യൂവില്‍ തളര്‍ന്നുവീണു...

ലോകത്തിന്‌ ഐസ്‌ക്രീമിന്റെ

മധുരമായിരുന്നു അന്ന്‌ പിടിവാശികള്‍ക്ക്‌

അപക്വതയുടെ കിതപ്പും.

നന്ദി പ്രിയപ്പെട്ടവരെ...

ഒരു കപ്പില്‍ പോലും വിഷം ചേര്‍ക്കാതെ

മതിവരോളം ഐസ്‌ക്രീം കോരിത്തന്നതിന്‌

പിന്നെ,

ഞങ്ങളെയുപേക്ഷിച്ചു

പ്രലോഭനങ്ങളുടെ പെരുമഴയത്ത്‌

ഒലിച്ചുപോകാത്തതിനും...

2007 നവംബർ 15, വ്യാഴാഴ്‌ച

BOOOOOMMMMMMMM.....CITY


  • ബൂംംംം... സിറ്റി

    ഒരനാവശ്യ പത്രപ്രവര്‍ത്തകന്റെ ഡയറിക്കുറിപ്പുകള്‍ -ഒന്ന്‌

    ഉയരങ്ങളില്‍ സംഭവിക്കുന്നത്‌...

    വാഹനങ്ങള്‍ മലവെള്ളപ്പാച്ചിലാകുന്ന ദുബായ്‌ ശൈഖ്‌ സായിദ്‌ റോഡിലെ അനുവദനീയമല്ലാത്ത ഭാഗങ്ങള്‍ മുറിച്ച്‌ കടക്കുമ്പോള്‍ വാഹനമിടിച്ച്‌ ജീവഹാനി സംഭവിച്ചാല്‍ അത്‌ ആത്മഹത്യയായാണത്രെ കണക്കാക്കുക.ശൈഖ്‌ സായിദ്‌ റോഡില്‍ മാത്രമല്ല, ലോകത്തെ മറ്റ്‌ പ്രധാന പട്ടണങ്ങളിലെ റോഡുകളിലും ഇത്തരം നിയമങ്ങള്‍ പാലിക്കുന്നുണ്ട്‌. എന്നിട്ടും, വിളക്കിന്റെ പ്രഭയില്‍ ആകര്‍ഷിക്കപ്പെട്ട്‌ പറന്നുവന്നെരിഞ്ഞടങ്ങുന്ന മഴപ്പാറ്റകളെപ്പോലെ ചിലര്‍ ഈ സ്വയംഹത്യയിലേക്കെടുത്തു ചാടുന്നു. നിര്‍ഭാഗ്യത്തിന്‌, പാവപ്പെട്ട കെട്ടിട നിര്‍മ്മാണ തൊഴിലാളികളായിരിക്കും ഈ ഹതഭാഗ്യരില്‍ ഭൂരിഭാഗവും. ആന്ധ്രപ്രദേശില്‍ നിന്നുള്ള, സാക്ഷരത്വം നേടിയിട്ടില്ലാത്ത പാവങ്ങള്‍ മുതല്‍ അങ്ങ്‌, പാക്കിസ്ഥാനിലെ ഏതെങ്കിലും കുഗ്രാമത്തില്‍ നിന്നുള്ള പഠാന്മാര്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു.`റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ചു രണ്ട്‌ പേര്‍ മരിച്ചു... '`കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ വീണ്‌ തൊഴിലാളികള്‍ മരിച്ചു...'`നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്ന്‌ ഏഴ്‌ പേര്‍ മരിച്ചു...'ബീരാവുണ്ണിക്കയുടെയോ, മറ്റേതെങ്കിലും അഭ്യുദയകാംക്ഷികളുടെയോ ദീന സ്വരം മറുതലയ്‌ക്കല്‍.നിത്യേന വന്നെത്തുന്ന, മരണത്തിന്റെ മണവും വേദനയുമുള്ള വാക്കുകള്‍... അപ്പോള്‍ അകലെ, ഏതോ ഒരുള്‍നാടന്‍ ഗ്രാമത്തിലെ കൊച്ചുകൂരയില്‍ നിന്ന്‌ മണ്ണെണ്ണ വിളക്കിന്‍ വെട്ടത്തില്‍ നിന്നുയരുന്ന നിലവിളി കേള്‍ക്കാതിരിക്കാന്‍ കാത്‌ പൊത്തിയാലൊന്നും മതിയാകില്ല!ആരായിരിക്കും..?- മനസ്സ്‌ എന്തിനെന്നറിയാതെ പിടയ്‌ക്കുകയായി. `ആരുമായ്‌ക്കോട്ടെ, എന്റെ ബന്ധുക്കളൊന്നും ഇവിടെയീ മേഖലയില്‍ ജോലി ചെയ്യുന്നില്ലല്ലോ' എന്ന്‌ മനസ്സ്‌ ആജ്ഞാപിച്ചാലും.അനുമിഷം വാര്‍ത്തയ്‌ക്കായുള്ള അലച്ചില്‍ തുടങ്ങുന്നു... ഗള്‍ഫിലെ രീതി വെച്ച്‌ അപ്പോള്‍ തന്നെ വാര്‍ത്തയ്‌ക്ക്‌ ഔദ്യേഗിക സ്ഥിരീകരണം ലഭിക്കണമെന്നില്ലല്ലോ. അതില്ലാതെ വാര്‍ത്ത കൊടുക്കുന്നതും നന്നല്ല. എന്നാല്‍ ഒരു രണ്ടുവരിയെങ്കിലും കൊടുക്കാതെങ്ങനെ? ഒടുവില്‍, ഒറ്റക്കോളം വാര്‍ത്തയായി ആ മരണം ഒതുങ്ങും. ഇങ്ങനെ എത്രമാത്രം വാര്‍ത്തകളാണ്‌ നിത്യേന `ന്യൂസ്‌ ഡെസ്‌ക്കു'കളെ തേടിയെത്തുന്നതെന്നോ!!~വികസന രംഗത്ത്‌ അനുദിനം കുതിക്കുന്ന, `ബൂം സിറ്റി'(Boom City)യെന്ന്‌ വാഴ്‌ത്തപ്പെടുന്ന ദുബായില്‍ അംബര ചുംബികളായ കെട്ടിടങ്ങളുടെ പ്രളയമാണ്‌. ഇവിടെ ഏതൊരു കെട്ടിടം പണിയാനും വെറും മൂന്നുമാസം മതിയത്രെ!. ക്രെയിനിന്റെയും `മണ്ണുമാന്തി'യുടെയും മുരള്‍ച്ചയില്ലാത്ത നഗര പ്രദേശം ഇവിടെയുണ്ടോ എന്നുപോലും സംശയം. മരുഭൂമികള്‍ കോണ്‍ക്രീറ്റ്‌ വനങ്ങളാല്‍ നിറയുകയാണ്‌. എന്തിന്‌, കടല്‍പോലും ഒഴിവാക്കപ്പെടുന്നില്ല. ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ നൂറുകണക്കിന്‌ പേരുടെ വിയര്‍പ്പ്‌ തുള്ളിക്കൊപ്പം മനുഷ്യരക്തം കൊണ്ടും അര്‍ച്ചന. ലോകാത്ഭുതമാകുന്ന കെട്ടിടത്തിലെ ഏറ്റവും മുകളിലത്തെ നിലയില്‍ കയറി ജോലി ചെയ്യുമ്പോള്‍ ഒരാള്‍ക്ക്‌ തോന്നുന്നതെന്തായിരിക്കും? ജീവിതത്തിന്‌ വളരെ ലാഘവത്വം അനുഭവപ്പെടുന്നുണ്ടായിരിക്കുമോ? അതോ, ഹൃദയത്തില്‍ ഒരു ടൈംബോംബ്‌ സൂക്ഷിച്ച ആശങ്കകളായിരിക്കുമോ?. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിന്‌ താഴെ ഭീതി കൂടാതെ ജോലി ചെയ്യാന്‍ ഒരാള്‍ക്ക്‌ സാധിക്കുമോ?അതൊക്കെയും, ശീതീകരിച്ച മുറിയിലെ ചാരുകസേരയിലിരുന്ന്‌ ഇന്റര്‍നെറ്റ്‌ ചികയുന്ന വൈറ്റ്‌ കോളര്‍ ജോലിക്കാര്‍ക്ക്‌ തിരിയുമോ, ആവോ!. നാട്ടില്‍പ്പോകാന്‍ ഏറെ നാളായി ഒന്നും രണ്ടുമായി ലേബര്‍ ക്യാമ്പില്‍ സ്വരൂപിച്ചുവെച്ചതൊക്കെ ഒരുദിനം അഗ്നിനാളങ്ങള്‍ തിന്നുതീര്‍ക്കുമ്പോള്‍ അത്‌ നിസ്സഹായതയോടെ, നിറകണ്ണുകളോടെ നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു തൊഴിലാളിയുടെ വേദന അളന്നു തിട്ടപ്പെടുത്താന്‍ നമുക്കാവില്ല. ഇത്തരത്തില്‍ ജീവിതം തന്നെ പരീക്ഷണ വിധേയമാക്കി ഒടുവില്‍ അവര്‍ നേടുന്നത്‌ ഗള്‍ഫിലെ ആകാശം പോലെ ശൂന്യമായ മനസ്സു മാത്രമായിരിക്കില്ലെ? പക്ഷെ, അഞ്ഞൂറും അറുനൂറും ദിര്‍ഹമിന്‌ ്രപചണ്‌ഡ സൂര്യന്റെ കീഴെ ജോലി ചെയ്യുമ്പോഴും അവരെ ചിലത്‌ കൊത്തി വലിക്കുന്നു; നാട്ടിലെ കടക്കാരുടെ ക്രൂരമുഖങ്ങളും രോഗിയായ ബന്ധുക്കളുടെ ദൈന്യമുഖങ്ങളും...എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇതൊക്കെ ചിന്തിച്ച്‌ വെറുതെ സമയം കളയേണ്ടതുണ്ടോ എന്നായിരിക്കുന്നു നമ്മളോരോരുത്തരുടെയും ചിന്തകള്‍. കെട്ടിട നിര്‍മ്മാണ കമ്പനികളുടെ അനാസ്ഥയ്‌ക്കെതിരെ നാല്‌ വരി വളരെ സൂക്ഷിച്ച്‌ എഴുതിയാല്‍ കാര്യം കഴിഞ്ഞു.. എല്ലാം ഇതിലൊതുങ്ങുകയായി. അല്ലാതെ, ബന്ധുക്കളാരെങ്കിലുമുണ്ടോ, മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമോ, നഷ്‌ടപരിഹാരം കൃത്യമായി ലഭിച്ചോ?... ഈ വക മെനക്കേടുകള്‍ക്കൊന്നും സമയം നഷ്‌ടപ്പെടുത്താന്‍ നമ്മളാര്‌!!. എങ്കിലും ദൃശ്യമാധ്യമ ചാനലുകളുടെ മാത്സര്യത്തില്‍ പ്രത്യക്ഷപ്പെടുന്ന `ന്യൂസ്‌ ഫ്‌ളാഷു'കളേക്കാളും അതിദ്രുതത്തില്‍ നാട്ടില്‍ നിന്നുമെത്തുന്ന ഫോണ്‍കോളുകള്‍-എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌?എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌?-ആര്‍ക്കറിയാം. വീണ്ടും ആശങ്കയുടെ ശബ്‌ദതരംഗങ്ങള്‍ തലങ്ങും വിലങ്ങും.പതിനൊന്നാം മണിക്കൂറില്‍ ചരമ പേജെത്തുന്നതും കാത്തിരിപ്പാണ്‌ പലപ്പോഴും. ഒരു മുഴം കയറില്‍ പിടഞ്ഞുതീര്‍ന്ന കര്‍ഷക സുഹൃത്തിന്റെ, അല്ലെങ്കില്‍ മഴവെള്ളം നിറഞ്ഞ പാത(?)യിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കുഴിയില്‍ വീണ്‌ രക്തസാക്ഷിയായ അയല്‍ക്കാരന്റെ വാര്‍ത്തയും പടവുമുണ്ടോ എന്ന്‌ നോക്കാന്‍ പ്രത്യേകം ഏല്‍പിച്ചതാണ്‌ നേരത്തെ ഒരു സുഹൃത്ത്‌. അബ്‌ദുറഹ്‌മാന്മാര്‍..., അബുമാര്‍..., ഇസ്‌മായീലുമാര്‍..., രാമകൃഷ്‌ണന്മാര്‍..., ലക്ഷ്‌മിയമ്മമാര്‍..., ആയിഷമാര്‍.... ഒറ്റക്കോളത്തില്‍ മരണം പൂകിയിരിക്കുന്ന പേരുകള്‍... കറുത്ത്‌ കരുവാളിച്ച കറുപ്പും വെളുപ്പും കലര്‍ന്ന പാസ്‌പോര്‍ട്ട്‌ സൈസ്‌ മുഖങ്ങള്‍... ഉണ്ടോ, മരണങ്ങള്‍ക്കിടയില്‍ എവിടെയെങ്കിലും ജീവിത നിരാസത്തിന്റെ വേദന തൂങ്ങുന്ന മുഖവുമായി സുഹൃത്തിന്റെ ബന്ധു?... ക്ഷമിക്കണം സുഹൃത്തെ, ആ പേരോ, മുഖമോ കണ്ടെത്താന്‍ സാധിക്കുന്നില്ല. ഇന്നത്തെ മരണങ്ങള്‍ ഒരു പേജിന്‌ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലായിരിക്കാം. (കൂടുതല്‍ ചികയാന്‍ സമയവുമില്ല).താങ്കളുടെ ബന്ധുവിന്റെ മരണം താങ്കളുടെ മാത്രം ദുഃഖമാണ്‌. പത്രത്തേയോ പത്രാധിപരേയോ അത്‌ വ്യാകുലപ്പെടുത്തുന്നില്ല എന്നറിയുക. മറ്റുള്ളവര്‍ക്കൊന്നും അതത്ര വലിയ വാര്‍ത്തയുമല്ലല്ലോ. നഷ്‌ടപ്പെട്ടവന്റെ ദുഃഖം ഞങ്ങളെ അലട്ടുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അല്ലെങ്കില്‍ അലട്ടരുത്‌. ഒക്കെയും ഒരു ആഘാഷമാകുന്ന കാലമാണിത്‌.റിയലി സോറി, ഞങ്ങള്‍ ഇവിടുത്തെ കണക്കെടുപ്പുകള്‍ പൂര്‍ത്തിയാക്കട്ടെ.



എനിക്ക്‌ ഞാനായാല്‍ മതി

മലയാളത്തിന്‌...

മലയാളത്തിന്‌...
Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദുബൈ, ഐക്യ അറബ്‌ രാഷ്‌ട്രം, United Arab Emirates
ഒരനാവശ്യ പത്രപ്രവര്‍ത്തകന്‍